ടെഹ്റാൻ- ഇസ്രായിലിലും ഇറാനിലും തുടർച്ചയായ മൂന്നാം ദിവസവും അടിയും തിരിച്ചടിയും തുടരുകയാണ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കൂടുതൽ സ്ഫോടനങ്ങളുണ്ടായി. ഇതോടെ ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകളുടെ ഒരു പുതിയ തരംഗം വിക്ഷേപിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. പതിമൂന്ന് പേരാണ് ഇതോടകം ഇസ്രായിലിൽ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാന് എതിരായ ആക്രണം ഇസ്രായിൽ നിർത്തുമ്പോൾ മാത്രമേ തിരിച്ചുമുള്ള ആക്രമണം അവസാനിപ്പിക്കൂവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ച്ചി പറയുന്നു. അതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കൈസേറിയയിലെ വീട്ടിൽ ഇറാൻ തൊടുത്തുവിട്ട മിസൈൽ പതിച്ചതായി ഹീബ്രു ഭാഷാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ ന്യൂസ് ഏജൻസിയായ ഇർനയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇസ്രായേൽ ആക്രമണങ്ങൾ നൂറോളം പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. ഇസ്രായേലിൽ, ഇറാനിയൻ ആക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെടുകയും 380 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒമ്പത് പേരുടെ നില ഗുരുതരമാണ്. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായിലിൽ സംഭവിച്ചത് കനത്ത നാശനഷ്ടമാണെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ ശക്തമായ സൈന്യമുള്ള ഒരു രാജ്യവുമായി ഇസ്രായിൽ 1973ന് ശേഷം നേരിട്ട് പോരാട്ടം നടത്തുന്നത് ഇതാദ്യമാണ്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശമായ ബാറ്റ് യാമിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഈ കെട്ടിടങ്ങൾ പലതും അറ്റകുറ്റ പണി നടത്താൻ പോലും കഴിയാത്തവിധം തകർന്നു കഴിഞ്ഞു. ഇസ്രായിലിലെ ഹൈഫയിലെ എണ്ണ, വാതക പൈപ്പ്‌ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. എണ്ണ ശുദ്ധീകരണശാലകളിലെ പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുന്നുണ്ട്.