തെഹ്റാൻ: ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ ഇറാനിൽ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യൻ പൗരന്മാരെ തെഹ്‌റാൻ പോലീസ് രക്ഷപ്പെടുത്തി. പഞ്ചാബിൽ നിന്നുള്ള ഹുഷൻപ്രീത് സിംഗ് (സംഗ്രൂർ), ജസ്പാൽ സിംഗ് (എസ്.ബി.എസ്. നഗർ), അമൃത്പാൽ സിംഗ് (ഹോഷിയാർപുർ) എന്നിവരെയാണ് കണ്ടെത്തിയത്.
ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് ദുബൈ വഴി തെഹ്‌റാനിൽ എത്തിയ ഇവരെ മെയ് ഒന്നിനാണ് കാണാതായത്. തെഹ്‌റാന്റെ തെക്കുഭാഗത്തുള്ള വരാമിൻ നഗരത്തിൽ നടന്ന പോലീസ് ഓപ്പറേഷനിലാണ് ഇവരെ മോചിപ്പിച്ചതെന്ന് ഇറാനിലെ തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മൂന്നു പേരെ കാണാതായ വിവരം കുടുംബങ്ങൾ അറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസി ഇടപെട്ടിരുന്നു. ഇന്ത്യൻ എംബസിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇറാൻ അധികൃതർ നടപടി സ്വീകരിച്ചത്.
ഹോഷിയാർപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജന്റാണ് ഓസ്‌ട്രേലിയയിലേക്ക് എന്ന പേരിൽ ഇവരെ ദുബൈ വഴി തെഹ്‌റാനിൽ എത്തിച്ചത് എന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. ഈ ഏജന്റ് ഇപ്പോൾ ഒളിവിലാണ്. ‘മെയ് 1-ന് തെഹ്‌റാനിൽ എത്തിയ ഉടനെ ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കൈകൾ ബന്ധിച്ച നിലയിലും മുറിവുകളോടു കൂടിയും ഉള്ള ചിത്രങ്ങളും വീഡിയോകളും അയച്ച് തട്ടിക്കൊണ്ടു പോയവർ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. കാണാതായി. തട്ടിക്കൊണ്ടുപോയവർ കൈകൾ ബന്ധിച്ച ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.’ – ഹുഷൻപ്രീതിന്റെ അമ്മ ഇന്ത്യ ടുഡേയോട് പറഞ്ഞു. മെയ് 11 വരെ കുടുംബങ്ങൾക്ക് ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നു, പക്ഷേ പിന്നീട് ആശയവിനിമയം നിലച്ചു.
ജൂൺ മൂന്നിനാണ് തെഹ്റാൻ പൊലീസ് പ്രതികളെ പിടികൂടിയത്. ഇന്ത്യക്കാർ ‘ഓസ്‌ട്രേലിയൻ വിസ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ വഞ്ചിതരായാണ് ഇറാനിൽ എത്തിയതെന്നും അഫ്ഗാൻ ഏജന്റുമാരാണ് അവരെ ബന്ദികളാക്കിയതെന്നും തെഹ്‌റാനിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പോലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ഇന്ത്യയിലെ ഇറാൻ എംബസി അനധികൃത ട്രാവൽ ഏജന്റുമാരെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ഈ സംഭവത്തിന്റെ സ്വഭാവം കണക്കിലെടുത്ത്, അനധികൃത വ്യക്തികളുടെയോ ഇന്ത്യൻ ഏജൻസികളുടെയോ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു,’ എന്ന് ഇറാൻ എംബസി എക്‌സിൽ പോസ്റ്റ് ചെയ്തു.