മലിന ജല പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള കുഴി എടുക്കുന്നതിനിടെ 18കാരന്‍ കണ്ടെത്തിയത് ഏകദേശം 99 കോടി ഇന്ത്യന്‍ രൂപ വിലമതിക്കുന്ന സ്വര്‍ണ നിധി. ബെല്‍ജിയത്തിലെ ബ്രസല്‍സിന് വടക്കുപടിഞ്ഞാറുള്ള സിന്റ്ഗില്ലിസ്‌ഡെന്‍ഡര്‍മോണ്ടെ എന്ന പ്രദേശത്ത് നിന്നാണ് അതിശയിപ്പിക്കുന്ന വാര്‍ത്ത. 1899ല്‍ നിര്‍മ്മിച്ച ഒരു പഴയ മദ്യനിര്‍മ്മാണശാലയുടെ ബേസ്‌മെന്റ് മതിലിനോട് ചേര്‍ന്ന് ഡ്രെയിനേജ് പൈപ്പുകള്‍ക്കായി കുഴിയെടുക്കുമ്പോഴാണ് 18കാരനായ കോബി എന്ന വിദ്യാര്‍ഥിക്ക് ഏകദേശം 90 ലക്ഷം യൂറോ വിലമതിക്കാവുന്ന സ്വര്‍ണ ശേഖരം കണ്ടത്തിയതായി വാര്‍ത്തകളില്‍ നിറയുന്നത്. നിലവില്‍ ഈ കെട്ടിടം ഒരു സാമൂഹിക ക്ഷേമ സംഘടന ഓഫീസാക്കി മാറ്റാന്‍ നവീകരിക്കുകയാണ്.
പോലീസ് സ്വര്‍ണ്ണ ശേഖരം സുരക്ഷിതമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന്റെ ഉത്ഭവം, ഏതെങ്കിലും കുറ്റകൃത്യങ്ങളുമായുള്ള ബന്ധം, നിയമപരമായി ഇതിന് അവകാശം ആര്‍ക്കാണ് തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.കെട്ടിടത്തിന്റെ അടിത്തറയില്‍ കുഴിയെടുക്കുന്നതിനിടെയാണ് ഇവര്‍ ഒരു നിലവറയുടെ ചുവരിനുള്ളില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണ നാണയങ്ങള്‍, സ്വര്‍ണ്ണക്കട്ടകള്‍, ബുള്ളിയന്‍ ബാറുകള്‍ എന്നിവ കണ്ടെത്തിയത്.ആദ്യം കോബി കണ്ടെത്തിയ നാണയങ്ങള്‍ ഒരു യൂറോ നാണയങ്ങളാണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ പിന്നീട് താനും സഹപ്രവര്‍ത്തകനും കണ്ടെത്തിയത് അതിനേക്കാള്‍ വളരെ വിലപിടിപ്പുള്ള സ്വര്‍ണ്ണ ശേഖരമാണെന്ന് മനസ്സിലാക്കിയതായി കോബി ബെല്‍ജിയം മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങളുടെ ആദ്യ പ്രതികരണം ശരിക്കും അവിശ്വാസവും അത്ഭുതവുമായിരുന്നു. ആദ്യം അത് ഒരു യൂറോ നാണയങ്ങളാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീട് അവിടെ ഒരു സ്വര്‍ണ്ണക്കട്ടി കിടക്കുന്നതും ഞങ്ങള്‍ കണ്ടു. അപ്പോഴാണ് ഇത് അതിനേക്കാള്‍ വലിയ എന്തോ ഒന്നാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്.’ കോബി പറഞ്ഞു.
കെട്ടിടം ആദ്യം ഈ പ്രദേശത്തെ സമ്പന്നനായ ബ്രൂവറി ഉടമയായ തിയോഫിലസ് വാന്‍ അസെയുമായി ബന്ധപ്പെട്ടിരുന്നതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.സ്വര്‍ണം ഒരു ബാഗിനുള്ളില്‍ ഒളിപ്പിച്ച്, നിലവറയുടെ ഇഷ്ടികകൊണ്ട് അടച്ച ഭാഗത്തെ ചുവരിനുള്ളില്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് അധികൃതര്‍ സ്വര്‍ണം അവിടെ നിന്ന് മാറ്റി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്. സ്വര്‍ണം എവിടെ നിന്നാണ് ലഭിച്ചതെന്നും നിയമപരമായി അതിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
കൂടുതല്‍ സ്വര്‍ണം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ കൗതുകത്തോടെ ആളുകള്‍ സ്ഥലത്തെത്തുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കി. കണ്ടെത്തലിന് പിന്നാലെ സ്ഥലം ആകെ അലങ്കോലമായി. അധികൃതര്‍ പ്രദേശം വിശദമായി പരിശോധിച്ച ശേഷമാണ് സ്വര്‍ണ്ണ ശേഖരം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.അന്വേഷണം തുടരുന്നതിനാല്‍ നിര്‍മാണ സ്ഥലത്തേക്ക് ആളുകള്‍ പ്രവേശിക്കുകയോ അവിടേക്ക് എത്തുകയോ ചെയ്യരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.ഈ സ്വര്‍ണം മോഷ്ടിച്ചതാണോ, മറ്റേതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണോ എന്നതും ഈസ്റ്റ് ഫ്‌ലാന്‍ഡേഴ്‌സിലെ പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്.ഇതിന്റെ അവകാശികള്‍ ആര് എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. സ്വര്‍ണ്ണത്തിന്റെ ഉത്ഭവവും ഉടമസ്ഥാവകാശവും സംബന്ധിച്ച് അന്വേഷണത്തില്‍ എന്താണ് കണ്ടെത്തുന്നതെന്നതിനെ ആശ്രയിച്ച് നിലവിലെ കെട്ടിടത്തിന്റെ ഉടമസ്ഥരായ CAW Oost vla-anderen എന്ന സന്നദ്ധ സംഘടന, നിര്‍മാണ തൊഴിലാളികള്‍, കൂടാതെ വാന്‍ അസെ കുടുംബത്തിന്റെ പിന്‍തലമുറക്കാര്‍ക്കും ഈ സ്വര്‍ണ്ണത്തില്‍ അവകാശവാദം ഉന്നയിക്കാനാകാം.ബെല്‍ജിയന്‍ നിയമപ്രകാരം, ഒളിപ്പിച്ചുവെച്ച നിധിയുടെ യഥാര്‍ത്ഥ ഉടമയ്ക്ക് അത് അവകാശപ്പെടുന്നതിനായി അഞ്ച് വര്‍ഷം വരെ സമയം ലഭിക്കും. ആരും വിജയകരമായി ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത പക്ഷം, സിവില്‍ നിയമപ്രകാരം നിധി അത് കണ്ടെത്തിയ വ്യക്തിക്കും നിധി കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയ്ക്കും തമ്മില്‍ പങ്കിടാന്‍ കഴിയാം. എന്നാല്‍ സ്വര്‍ണം ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ കണ്ടെത്തിയാല്‍ മാത്രമേ ഈ നിയമം ബാധകമാകൂ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







