ന്യൂഡൽഹി– സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേല്‍ സ്വദേശിനി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭർത്താവ് കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഇയാളുടെ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നായിരുന്നു കിരണ്‍കുമാര്‍ ആവശ്യപ്പെട്ടത്. ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു കാണിച്ച് കിരണ്‍കുമാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനം ആകും വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചത്.
പത്ത് വർഷം തടവിന് ശിക്ഷിച്ച വിചാരണ കോടതി വിധിക്കെതിരെയായിരുന്നു കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് ഇയാളുടെ വാദം.
ബിഎഎംഎസ് വിദ്യാർഥിയായിരുന്ന വിസ്‌മയയെ ഭർത്താവും അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായിരുന്നു കിരൺകുമാറിൻ്റെ വീട്ടിൽ 2021 ജൂൺ 21നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 100 പവൻ സ്വർണം, ഒരേക്കർ വസ്‌തു, 12 ലക്ഷം രൂപയുടെ ടയോട്ട കാർ എന്നിവയാണ് വിസ്‌മയയ്ക്ക് സ്ത്രീധനമായി നൽകിയത്. എന്നാൽ ആറുമാസം തികയും മുമ്പ് കാർ മോശമാണെന്നും മറ്റൊന്നു വാങ്ങാൻ 10 ലക്ഷം നൽകണമെന്നും വിസ്‌മയയുടെ അച്ഛനമ്മമാരോട് കിരൺ ആവശ്യപ്പെട്ടെന്നാണ് എന്നായിരുന്നു പരാതി.
പത്തു വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ കിരണിനെതിരെ തെളിഞ്ഞിരുന്നു. ഈ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നത്