ജിദ്ദ – നമ്മള്‍ നീതിയുക്തമായ ലോകത്താണ് ജിവിക്കുന്നതെങ്കില്‍ ഇറാനു പകരം ഇസ്രായിലിലെ ഡിമോണ ആണവ കേന്ദ്രത്തില്‍ അമേരിക്കന്‍ ബി-2 ബോംബറുകള്‍ ബോംബ് വര്‍ഷിച്ച് ആക്രമണം നടത്തുന്നത് കാണുമായിരുന്നെന്ന് സൗദി രഹസ്യാന്വേഷണ ഏജന്‍സി മുൻ മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍.
യു.എ.ഇ പത്രമായ ദി നാഷണലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അഭിപ്രായ പ്രകടനം. ഇസ്രായില്‍ ആണവ ബോംബുകള്‍ കൈവശം വെക്കുന്നുണ്ട്. ആണവ നിര്‍വ്യാപന ഉടമ്പടിയുടെ ലംഘനമാണിത്. മാത്രമല്ല, ആണവ നിര്‍വ്യാപന കരാറില്‍ ഇസ്രായില്‍ ചേര്‍ന്നിട്ടുമില്ല. ഇസ്രായില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ അധികാരപരിധിക്ക് പുറത്താണ്. ആരും ഇസ്രായില്‍ ആണവ കേന്ദ്രങ്ങള്‍ പരിശോധിച്ചിട്ടില്ല.
ഇസ്രായിലിന്റെ അന്ത്യത്തിന് ആഹ്വാനം ചെയ്യുന്ന ഇറാന്‍ നേതാക്കളുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി ഇറാനെ ഏകപക്ഷീയമായി ഇസ്രായില്‍ ആക്രമിച്ചതിനെ ന്യായീകരിക്കുന്നവരുണ്ട്. എന്നാൽ, 1996 ല്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു ശേഷം, ഇറാന്‍ ഗവണ്‍മെന്റിനെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിരന്തര പ്രസ്താവനകളെ അവർ അവഗണിക്കുന്നു. ഇറാന്റെ ഭീഷണികള്‍ അവര്‍ക്ക് നാശമാണ് വരുത്തിയതെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.