ജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിൽപ്പെടുന്ന 69 തൊഴിലുകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവത്കരണം (സൗദിവത്കരണം) ഏർപ്പെടുത്തി. ഇത് സംബന്ധിച്ച പരിഷ്കരിച്ച തീരുമാനം 2026 ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻ അംഗീകരിച്ച നിർവചനപ്രകാരമുള്ള 69 പ്രൊഫഷനുകളിൽ ഇനി മുതൽ സ്വദേശികളെ മാത്രം നിയമിക്കാൻ പാടുള്ളൂ. സെക്രട്ടേറിയൽ ജോലികൾ, എഴുത്ത്, വിവർത്തനം, ഡാറ്റ എൻട്രി, അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് എന്നീ മേഖലകളിലെ പ്രധാന തസ്തികകളെല്ലാം ഈ പട്ടികയിലുണ്ട്. ഈ തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നത് നിയമലംഘനമായി കണക്കാക്കുകയും കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യും.
സൗദിവത്കരണം ബാധകമായ തൊഴിലുകളിൽ ഒന്നോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്. നിയമപരമായ ശിക്ഷകൾ ഒഴിവാക്കാൻ സ്ഥാപനങ്ങൾ ഈ തീരുമാനം കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. സ്വദേശിവത്കരണം നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയവും അനുബന്ധ വകുപ്പുകളും നൽകുന്ന വിവിധ പ്രോത്സാഹന പദ്ധതികൾ പ്രയോജനപ്പെടുത്താവുന്നതാണ്.
തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ അവർക്ക് കൂടുതൽ ഉൽപ്പാദനക്ഷമമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. പുതുക്കിയ തൊഴിൽ പട്ടികയും നിർദ്ദേശങ്ങളും അടങ്ങിയ നടപടിക്രമ ഗൈഡ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



