തെഹ്‌റാന്‍ -അമേരിക്ക ഇസ്രായേലിന്റെ ഏജന്റായി പ്രവർത്തിച്ചുകൊണ്ട് ഇറാനെതിരെ യുദ്ധം ചെയ്യുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആരോപിച്ചു. അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് ഇംഗ്ലീഷിലെഴുതിയ കത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ഇറാൻ ഉയർത്തുന്ന ഭീഷണി വെറും കെട്ടിച്ചമച്ചതാണെന്നും അമേരിക്ക യഥാർത്ഥത്തിൽ സ്വന്തം താത്പര്യങ്ങൾക്കാണോ അതോ അവസാന സൈനികനും കൊല്ലപ്പെടുന്നത് വരെ ഇസ്രായേലിന് വേണ്ടി പോരാടാനാണോ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 1953-ൽ ഇറാനിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക കൂട്ടുനിന്ന കാലം മുതലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇറാൻ ജനതയ്ക്ക് അമേരിക്കൻ പൗരന്മാരോടോ മറ്റ് രാജ്യങ്ങളോടോ ശത്രുതയില്ലെന്നും, തങ്ങൾ ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിട്ടിട്ടില്ലെന്നും മറിച്ച് പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ആയുധ വിപണിയെ സഹായിക്കാനും സൈനിക ആധിപത്യം ഉറപ്പിക്കാനും വേണ്ടി അമേരിക്ക മനഃപൂർവ്വം ഒരു ശത്രുവിനെ സൃഷ്ടിക്കുകയാണെന്ന് പെസെഷ്കിയാൻ പറഞ്ഞു. ഇറാന് ചുറ്റും അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥാപിച്ച് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ഏതൊരു രാജ്യത്തെയും പോലെ ഇറാന്റെ പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ കാലങ്ങളിൽ സദ്ദാം ഹുസൈനെ പിന്തുണച്ചതും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയതും അമേരിക്കയോടുള്ള അവിശ്വാസം വർധിപ്പിച്ചു. എന്നാൽ ഇത്തരം സമ്മർദ്ദങ്ങൾക്കിടയിലും ഇറാൻ തളർന്നില്ലെന്നും സാക്ഷരത ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ പുരോഗതി കൈവരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. 30 ശതമാനമായിരുന്ന സാക്ഷരത ഇന്ന് 90 ശതമാനത്തിന് മുകളിലെത്തിയതും ആരോഗ്യ-സാങ്കേതിക രംഗങ്ങളിലെ വളർച്ചയും ഇതിന് തെളിവായി അദ്ദേഹം നിരത്തി.
യുദ്ധവും ഉപരോധങ്ങളും ജനജീവിതത്തെ എത്രത്തോളം തകർക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഈ നയങ്ങൾ കൊണ്ട് അമേരിക്കൻ ജനതയ്ക്ക് എന്ത് ഗുണമാണ് ലഭിക്കുന്നതെന്ന് ചോദിച്ചു. കുട്ടികളെ കൊന്നൊടുക്കുന്നതും ആശുപത്രികൾ നശിപ്പിക്കുന്നതും അമേരിക്കയുടെ ആഗോള പ്രതിച്ഛായ തകർക്കുകയേയുള്ളൂ. ആണവ കരാറിലെ എല്ലാ വ്യവസ്ഥകളും ഇറാൻ പാലിച്ചിട്ടും അതിൽ നിന്ന് പിന്മാറാനും ആക്രമണം നടത്താനും അമേരിക്ക തീരുമാനിച്ചത് ഇസ്രായേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും ഇത് യുദ്ധക്കുറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്റെ സുപ്രധാന മേഖലകളെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങൾ മേഖലയിൽ അസ്ഥിരതയുണ്ടാക്കുമെന്നും, അമേരിക്ക നേരിട്ടാണോ അതോ ഇസ്രായേലിന്റെ ഏജന്റായാണോ ഈ യുദ്ധത്തിൽ പങ്കുചേരുന്നതെന്ന് ചോദിച്ചുമാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.



