ടെക്സസ്– ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ അടക്കമുള്ള മുൻനിര ടീമുകൾക്ക് വിജയം.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഹോണ്ടുറാസിനെ പരാജയപ്പെടുത്തി ലോകകപ്പ് ഒരുക്കങ്ങൾ ഗംഭീരമാക്കി. മത്സരത്തിൽ ഉടനീളം വ്യക്തമായ മേധാവിത്വം പുലർത്തിയ അർജന്റീനയ്ക്കായി 37-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ എൽ. മാർട്ടിനെസ് ആദ്യ ഗോൾ നേടി. തുടർന്ന് 55-ാം മിനിറ്റിൽ സിമിയോണി ടീമിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോളും സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഈജിപ്തിനെ കീഴടക്കി മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ഗ്വിമാറസിലൂടെ ബ്രസീൽ മുന്നിലെത്തിയെങ്കിലും, 11-ാം മിനിറ്റിൽ സിക്കോയിലൂടെ ഈജിപ്ത് തിരിച്ചടിച്ച് ബ്രസീലിനെ ഞെട്ടിച്ചു. ഒടുവിൽ 53-ാം മിനിറ്റിൽ യുവതാരം എൻഡ്രിക്ക് നേടിയ ഗോളാണ് ബ്രസീലിന് ആശ്വാസ ജയം സമ്മാനിച്ചത്.
പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചിലിയെ പരാജയപ്പെടുത്തി ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 58-ാം മിനിറ്റിൽ ഗെഡെസിലൂടെ പോർച്ചുഗലാണ് ആദ്യം സ്കോർ ചെയ്തത്. 75-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ടീമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മത്സരത്തിന്റെ ഇൻജുറി ടൈമിൽ (90+2′) സെപെഡ ചിലിക്കായി ഒരു ഗോൾ മടക്കിയെങ്കിലും പോർച്ചുഗലിന്റെ വിജയം തടയാനായില്ല.
മറ്റു മത്സരങ്ങളിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസിലാൻഡിനെയും ജർമ്മനി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അമേരിക്കയെയും പരാജയപ്പെടുത്തി.



