അറ്റ്‌ലാന്റ: ലയണൽ മെസ്സിയുടെ ഇന്റർ മയാമിയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജി ഫിഫ ക്ലബ്ബ് ലോകകപ്പ് ക്വാർട്ടറിൽ. സീസണിൽ അഞ്ചാം കിരീടം നേടുന്ന ഫ്രഞ്ച് ടീമിന്റെ താരപ്പൊലിമക്കും കളിപ്പെരുമയ്ക്കും മുന്നിൽ, മെസ്സിയടക്കമുള്ള വെറ്ററൻമാരുടെ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ഇറങ്ങിയ മയാമിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പോർച്ചുഗീസ് താരം ജോവോ നെവസിന്റെ ഇരട്ട ഗോളുകളും അഷ്‌റഫ് ഹക്കീമി, ആവിലസ് (ഓൺഗോൾ) എന്നിവരുടെ ഗോളുകളാണ് പിഎസ്ജിക്ക് മികച്ച മാർജിനിൽ ജയമൊരുക്കിയത്.
ബയേൺ മ്യൂണിക്കും ബ്രസീലിയൻ ക്ലബ്ബ് ഫ്‌ളാമെംഗോയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ് പിഎസ്ജി ക്വാർട്ടറിൽ നേരിടുക.
ആദ്യപകുതിയിൽ നാല് ഗോൾ വഴങ്ങുകയും എതിർ പോസ്റ്റിലേക്ക് ഒരുതവണ പോലും ഷോട്ട് പായിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഇന്റർ മയാമി രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഫലമുണ്ടായില്ല. മെസ്സിയുടെ പാസിൽ നിന്ന് ലൂയിസ് സുവാരസ് സുവർണാവസരം നഷ്ടപ്പെടുത്തിയതും മെസ്സിയുടെ രണ്ട് ഗോൾ ശ്രമങ്ങൾ പിഎസ്ജി കീപ്പർ ഡൊണറുമ്മ വിഫലമാക്കിയതും നിർണായകമായി. കളിയുടെ അന്ത്യ നിമിഷങ്ങളിൽ ലഭിച്ച ഫ്രീകിക്ക് മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാനുമായില്ല.
പിഎസ്ജി അടക്കിവാണ ആദ്യപകുതി
ലയണൽ മെസ്സിക്ക് തന്റെ മുൻ ടീമിനെതിരെയുള്ള മത്സരം എന്നായിരുന്നു കളിക്കുമുമ്പ് വിശേഷിപ്പിക്കപ്പെട്ടിരുന്നതെങ്കിലും, യൂറോപ്യൻ ചാമ്പ്യന്മാരാരായ പിഎസ്ജിയും അമേരിക്കൻ ലീഗിലെ ഇന്റർ മയാമിയും തമ്മിലുള്ള വ്യത്യാസം തുറന്നു കാട്ടുന്നതായിരുന്നു മത്സരം. ടീം എന്ന നിലയിൽ ഏറെ ഒത്തിണക്കം കാണിച്ച പിഎസ്ജി മികച്ച വൺടച്ചുകളുമായി തുടക്കം മുതൽതന്നെ മയാമിയുടെ ഗോൾമുഖം ആക്രമിച്ചു. രണ്ടാം മിനുട്ടിൽ കീപ്പർ ഓസ്‌കർ ഉസ്താരിയുടെ സേവ് കൊണ്ട് രക്ഷപ്പെട്ടെങ്കിലും ആ ഭാഗ്യം അധികനേരം തുടർന്നില്ല.
ആറാം മിനുട്ടിൽ ഇടതുഭാഗത്തു നിന്ന് വിറ്റിഞ്ഞ തൊടുത്ത കൃത്യതയാർന്നൊരു ഫ്രീകിക്കിൽ ഓടിക്കയറി തലവെച്ച് ജോവോ നെവസ് ആണ് അക്കൗണ്ട് തുറന്നത്. വലതുവിങ്ങിലൂടെ നെവസ് സ്വതന്ത്രനായി ഓടിക്കയറുമ്പോൾ വെറ്ററൻ താരം ജോർദി ആൽബ നയിച്ച പ്രതിരോധത്തിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
ഗോൾ വഴങ്ങിയ ശേഷം മയാമി പ്രതിരോധത്തിൽ കുറച്ചുകൂടി ശ്രദ്ധ കൊടുത്തെങ്കിലും കളിയുടെ നിയന്ത്രണം ഏറെക്കുറെ പിഎസ്ജിയുടെ കാലുകളിലായിരുന്നു. ഫ്രഞ്ച് ടീം പന്ത് വിട്ടുനൽകാതെ കളിച്ചതിനാൽ മെസ്സിയുടെ കാലിൽ പന്തെത്തിക്കുക എന്ന മയാമിയുടെ തന്ത്രം ഫലിക്കാതെ പോയി. പിന്നോട്ടിറങ്ങി മെസ്സി പന്ത് സ്വീകരിച്ച അപൂർവം നിമിഷങ്ങളിലാകട്ടെ എതിർപ്രതിരോധം ജാഗ്രത പാലിക്കുകയും ചെയ്തു. അതിനിടയിൽ പ്രതിരോധതാരം നോഹ് അലന് പരിക്കേറ്റത് മയാമിക്ക് കൂനിന്മേൽ കുരുവായി. പകരമിറങ്ങിയ തോമസ് അവിലസ് ആവട്ടെ, നിമിഷങ്ങൾക്കുള്ളിൽ മഞ്ഞക്കാർഡ് കാണുകയും ചെയ്തു.
കൂടുതൽ പരിക്കില്ലാതെ മയാമി ആദ്യപകുതി അവസാനിപ്പിച്ചേക്കും എന്ന് തോന്നിത്തുടങ്ങിയ ഘട്ടത്തിൽ 39-ാം മിനുട്ടിൽ പിഎസ്ജി രണ്ടാം ഗോളടിച്ചു. മയാമിയുടെ ഗോൾമുഖത്ത് അവസാന പ്രതിരോധനിരക്കാരൻ വരുത്തിയ പിഴവിൽ പന്തു തട്ടിയെടുത്ത യൂറോപ്യൻസ് മികച്ച വൺ ഓൺ വൺ നീക്കങ്ങളിലൂടെ വലകുലുക്കുകയായിരുന്നു. ഫാബിയൻ റൂയിസ് ബോക്‌സിനുള്ളിൽ വെച്ചു നൽകിയ പാസ് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടേണ്ട ചുമതലയേ ഇത്തവണ നെവസിന് ഉണ്ടായിരുന്നുള്ളൂ.
44-ാം മിനുട്ടിൽ അഷ്‌റഫ് ഹക്കീമിയുടെ ക്രോസ് തടയാനുള്ള ശ്രമത്തിൽ ആവിലസ് സ്വന്തം വലയിൽ പന്തെത്തിക്കുകയും ഇഞ്ച്വറി ടൈമിൽ റീബൗണ്ടിൽ നിന്നുള്ള ശ്രമം ഗോളിലെത്തിച്ച് ഹകീമി സ്‌കോർഷീറ്റിൽ പേര് ചേർക്കുകയും ചെയ്തതോടെ ആദ്യപകുതിയിൽ നാലു ഗോളിന് പിറകിൽ എന്ന ഭാരത്തോടെയാണ് മയാമി ഇടവേളയ്ക്കു കയറിയത്.