മയാമി: ഫിഫ ക്ലബ്ബ് ലോകകപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഫോം വീണ്ടെടുത്ത് സൂപ്പർ താരം ലയണൽ മെസ്സിയും ഇന്റർ മിയാമിയും. രണ്ട് സമനിലകൾക്കും രണ്ട് തോൽവികൾക്കും ശേഷമാണ് മിന്നും വിജയങ്ങളോടെ ഹവിയർ മഷരാനോ പരിശീലിപ്പിക്കുന്ന സംഘം ഫോം വീണ്ടെടുത്തത്. ഈസ്‌റ്റേൺ കോൺഫറൻസ് ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോൾ മയാമി.
ഇന്നു പുലർച്ചെ ലയണൽ മെസി രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ കരുത്തരായ കൊളംബസ് ക്രൂവിനെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് മയാമി കീഴടക്കിയത്. 13-ാം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്ന് അർജന്റീനാ താരം ടാഡിയോ അലെൻഡെ ആദ്യ ഗോൾ നേടിയപ്പോൾ രണ്ട് മിനുട്ടിനുള്ളിൽ കൊളംബിയ കീപ്പർ നിക്കോളാസ് ഹെഗന്റെ പിഴവിൽ നിന്ന് സമർത്ഥമായ ഗോളിലൂടെ മെസി ലീഡുയർത്തി. 23-ാം മിനുട്ടിൽ സെർജിയോ ബുസ്‌കെറ്റ്‌സിന്റെ അസിസ്റ്റിൽ മെസ്സി വീണ്ടും ഗോളടിച്ചു.
രണ്ടാം പകുതിയിൽ കൊളംബിയ ഒരു ഗോൾ മടക്കിയെങ്കിലും മെസി തുടങ്ങിവച്ച നീക്കത്തിനൊടുവിൽ ലൂയിസ് സുവാരസ് മയാമിയുടെ നാലാം ഗോളും നേടി. 89-ാം മിനുട്ടിൽ മെസിയുടെ അസിസ്റ്റിൽ ഫാബ്രിസ് പിക്കോ പട്ടിക പൂർത്തിയാക്കി.
വ്യാഴാഴ്ച മോൺട്രിയലിനെതിരായ 4-2 വിജയത്തിലും മെസി രണ്ട് ഗോൾ നേടിയിരുന്നു. ബുസ്‌കെറ്റ്‌സിന്റെ അസിസ്റ്റിൽ ആദ്യ ഗോൾ കണ്ടെത്തിയ മെസ്സി, സുവാരസിന്റെ സഹായത്തോടെ ടീമിന്റെ അവസാന ഗോളും നേടി. അതിനിടയിൽ സുവാരസിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ ജൂൺ 15-ന് ഇന്ത്യൻ സമയം പുലർച്ചെ 5.30 ന് ഈജിപ്ഷ്യൻ, ആഫ്രിക്കൻ ചാമ്പ്യന്മാരായ അൽ അഹ്ലിയെ നേരിടാനൊരുങ്ങുന്ന ഇന്റർ മയാമിക്ക് ആശ്വാസം പകരുന്നതാണ് മെസ്സിയുടെ തിരിച്ചുവരവ്. 32 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ബ്രസീലിയൻ ക്ലബ്ബ് പാൽമീറാസ്, പോർച്ചുഗലിൽ നിന്നുള്ള എഫ്.സി പോർട്ടോ എന്നിവർ കൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് മയാമി കളിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, ബയേൺ മ്യൂണിക്ക്, ബൊറുഷ്യ ഡോട്ട്മുണ്ട്, അത്‌ലറ്റികോ മാഡ്രിഡ്, പി.എസ്.ജി, ചെൽസി, ഇന്റർ മിലാൻ അടക്കമുള്ള യൂറോപ്യൻ കരുത്തരും ലോകകപ്പ് കളിക്കുന്നുണ്ട്.