വാൻകൂവർ: ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെയും ഗ്രൂപ്പ് എയിലെയും നിർണായകമായ അവസാന റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. നിലവിൽ ഗ്രൂപ്പ് ബിയിൽ കാനഡയും സ്വിറ്റ്‌സർലൻഡും 4 പോയിന്റോടെ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ, ആദ്യ മത്സരങ്ങളിൽ നിന്ന് ഓരോ പോയിന്റ് വീതം നേടിയ ബോസ്നിയ ആൻഡ് ഹെർസഗോവിന മൂന്നാമതും ഖത്തർ നാലാമതുമാണ്. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30-നാണ് അരങ്ങേറുന്നത്.
മൂന്നാം സ്ഥാനക്കാരായി കടക്കാൻ ഖത്തർ; ചുവപ്പ് കാർഡുകൾ വില്ലൻ
ആദ്യ മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ 1-1 ന് സമനിലയിൽ തളച്ച് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റ് നേടിയ ഖത്തർ, കഴിഞ്ഞ മത്സരത്തിൽ കാനഡയോട് 6-0 ന് കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. സ്വിറ്റ്സർലൻഡിനെതിരെയുള്ള ഖത്തറിന്റെ ഏക ഗോൾ സ്വിസ് താരണത്തിന്റെ ഓൺ ഗോളിലൂടെയാണ് ലഭിച്ചത്. മറുവശത്ത് ബോസ്നിയ കഴിഞ്ഞ മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനോട് 4-1 ന് തോറ്റെങ്കിലും അവസാന മിനിറ്റുകളിൽ ഏർമിൻ മഹ്മിക് നേടിയ ഗോൾ അവർക്ക് ആശ്വാസമായിട്ടുണ്ട്.
ഇന്ന് സിയാറ്റിലിൽ വെച്ച് ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ അടുത്ത റൗണ്ടിലേക്ക് മികച്ച മൂന്നാം സ്ഥാനക്കാരായി യോഗ്യത നേടാൻ വലിയ മാർജിനിലുള്ള വിജയം അനിവാര്യമാണ്. തോൽക്കുന്ന ടീം പുറത്താകും. എന്നാൽ സസ്പെൻഷൻ ഖത്തറിന് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തിൽ കാനഡയ്‌ക്കെതിരെ ചുവപ്പ് കാർഡ് കണ്ട് പുറത്തായ പ്രതിരോധ താരം ഹൊമാം അഹമ്മദും മിഡ്‌ഫീൽഡർ അസിം മദിബോയും ഇന്ന് കളിക്കില്ല. ബോസ്നിയൻ നിരയിൽ ചുവപ്പ് കാർഡ് ലഭിച്ച താരിക് മുഹറെമോവിച്ചും സസ്പെൻഷനിലാണ്. പരിക്കിന്റെ ആശങ്കകളില്ലാത്ത അക്രം അഫീഫിലാണ് ഖത്തറിന്റെ പ്രതീക്ഷകൾ.
ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന വമ്പൻ പോരാട്ടം
ആദ്യ മത്സരത്തിൽ ബോസ്നിയയോട് സമനില വഴങ്ങിയ കാനഡ, കഴിഞ്ഞ മത്സരത്തിൽ ഖത്തറിനെ 6-0 എന്ന വലിയ മാർജിനിൽ തകർത്തുവിട്ടാണ് വരുന്നത്. കാനഡയുടെ ഈ മിന്നും ജയത്തിൽ ജോനാഥൻ ഡേവിഡ് തകർപ്പൻ ഹാട്രിക് (28′, 45+2′, 90+1′) സ്വന്തമാക്കി. കൂടാതെ സൈൽ ലാറിൻ, നഥാൻ സാലിബ എന്നിവരും കാനഡയ്ക്കായി സ്കോർ ചെയ്തു.
മറുഭാഗത്ത് സ്വിറ്റ്‌സർലൻഡ് തങ്ങളുടെ കഴിഞ്ഞ മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 4-1 നാണ് പരാജയപ്പെടുത്തിയത്. കളിയിലെ ആദ്യ 70 മിനിറ്റുകൾ വരെ ബോസ്നിയൻ പ്രതിരോധം ശക്തമായി നിലയുറപ്പിച്ചതോടെ മത്സരം ഗോൾരഹിത സമനിലയിലായിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ പകരക്കാരനായി കളത്തിലിറങ്ങിയ ജൊഹാൻ മാൻസാംബിയുടെ മാന്ത്രിക പ്രകടനമാണ് കളി മാറ്റിയത്. മാൻസാംബിയുടെ മികവിൽ സ്വിസ് പട അവസാന 20 മിനിറ്റിനുള്ളിൽ ഗോളുകൾ അടിച്ചുകൂട്ടുകയായിരുന്നു.
ഇന്ന് വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ മികച്ച ഗോൾ വ്യത്യാസമുള്ള (+6) കാനഡയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഒരു സമനില മാത്രം മതിയാകും. എന്നാൽ സ്വിറ്റ്‌സർലൻഡിന് (+3) ഒന്നാം സ്ഥാനത്തെത്താൻ വിജയം അനിവാര്യമാണ്. പരാജയപ്പെടുന്നവർ രണ്ടാം സ്ഥാനക്കാരായി പ്രീ-ക്വാർട്ടർ പോരാട്ടത്തിനായി ലോസ് ഏഞ്ചൽസിലേക്ക് പോകേണ്ടി വരും.
മൂന്ന് തുടർച്ചയായ ജയങ്ങൾ ലക്ഷ്യമിട്ട് ആതിഥേയർ
ഗ്രൂപ്പ് എയിലെ അവസാനഘട്ട മത്സരങ്ങൾ ഇന്ത്യൻ സമയം ജൂൺ 25 വ്യാഴാഴ്ച രാവിലെ 6:30-നാണ് നടക്കുക. ആതിഥേയരായ മെക്സിക്കോ ഇതിനകം തന്നെ രണ്ട് വിജയങ്ങളോടെ അടുത്ത റൗണ്ട് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. സ്വന്തം മണ്ണിൽ മൂന്നാം മത്സരവും ജയിച്ച് ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കാനാണ് മെക്സിക്കോ ലക്ഷ്യമിടുന്നത്. എന്നാൽ ചെക്ക് റിപ്പബ്ലിക്കിന് അടുത്ത റൗണ്ട് പ്രതീക്ഷ നിലനിർത്താൻ ഈ മത്സരത്തിൽ
വിജയം അനിവാര്യമാണ്.
നോക്കൗട്ട് ടിക്കറ്റിനായി കൊറിയൻ പട
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ദക്ഷിണ കൊറിയ ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ടാമത്തെ ടീമായി നോക്കൗട്ടിലെത്താൻ ദക്ഷിണ കൊറിയയ്ക്ക് ഇന്ന് ഒരു സമനില മാത്രം മതിയാകും. ചെക്ക് റിപ്പബ്ലിക്കിനെതിരെയുള്ള ഹെഡ്-ടു-ഹെഡ് റെക്കോർഡിൽ മുന്നിലുള്ളതിനാൽ ദക്ഷിണ കൊറിയയ്ക്ക് കാര്യങ്ങൾ എളുപ്പമാണ്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരം കടുത്ത വെല്ലുവിളിയാകും



