അറ്റ്‌ലാന്റ: സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഫ്രീകിക്ക് ഗോളിന്റെ ബലത്തിൽ എഫ്‌സി പോർട്ടോയെ തകർത്ത് ഇന്റർ മയാമി. ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു അമേരിക്കൻ ക്ലബ്ബിന്റെ ജയം. ആദ്യപകുതിയിൽ സമു അഗവോഹയിലൂടെ പോർട്ടോ മുന്നിട്ടു നിന്നെങ്കിലും ഇടവേളക്കു ശേഷം ശക്തമായി തിരിച്ചുവന്ന് മയാമി ടെലാസ്‌കോ സെഗോവിയ, മെസ്സി എന്നിവരുടെ ഗോളിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. വിജയ ഗോൾ നേടുകയും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത മെസ്സിയാണ് കളിയിലെ കേമൻ.
പോർട്ടോയും ഇന്റർ മയാമിയും അടങ്ങുന്ന ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് പാൽമീറാസ് ഈജിപ്തിൽ നിന്നുള്ള അൽ അഹ്ലിയെ രണ്ടു ഗോളിന് വീഴ്ത്തി.
കളിയുടെ തുടക്കത്തിൽ ശക്തമായി ആക്രമിച്ച ഇന്റർ മയാമി പലതവണ ഗോളിനടുത്തെത്തിയെങ്കിലും ആറാം മിനുട്ടിൽ ലീഡെടുത്തത് പോർച്ചുഗീസ് ക്ലബ്ബാണ്. വാർ പരിശോധനയിലൂടെ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ആക്രമണതാരം സമു അഗഹോവ പോർട്ടോയെ മുന്നിലെത്തിച്ചു. ഗോളോടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത പോർട്ടോയാണ് ആദ്യപകുതിയിൽ മുന്നിട്ടു നിന്നത്. അവരുടെ ശക്തമായ പ്രതിരോധം ഭേദിക്കാൻ മയാമി കളിക്കാർക്കു കഴിഞ്ഞില്ല.
ഇടവേള കഴിഞ്ഞെത്തിയപ്പോൾ പക്ഷേ, ചിത്രം മാറി. മികച്ചൊരു ടീം നീക്കത്തിനൊടുവിൽ വലതുവശത്തു നിന്ന് വെയ്ഗാന്‌റ് നൽകിയ ക്രോസ് ക്ലോസ്‌റേഞ്ചിൽ നിന്ന് കരുത്തുറ്റ ഷോട്ടിലൂടെ വലയിലാക്കി ടെലാസ്‌കോ സെഗോവിയ മയാമിയെ ഒപ്പമെത്തിച്ചു. 54-ാം മിനുട്ടിൽ മെസ്സിയുടെ ട്രേഡ്മാർക്ക് ഫ്രീകിക്ക് ഗോളും വന്നു. ഡി സർക്കിളിൽ ഫ്രീകിക്ക് സമ്പാദിച്ച മെസ്സി, പ്രതിരോധ നിരക്കാർക്കു മുകളിലൂടെ പന്ത് വലയിലേക്ക് വളച്ചിറക്കിയപ്പോൾ ഡൈവ് ചെയ്‌തെങ്കിലും പോർട്ടോ കീപ്പർ നിസ്സഹായനായി. മയാമിക്കു വേണ്ടിയുള്ള മെസ്സിയുടെ അൻപതാം ഗോളായിരുന്നു ഇത്.
കളിയുടെ അവസാന നിമിഷങ്ങളിൽ പോർട്ടോ സമനില ഗോൡനായി ആഞ്ഞുപിടിച്ചു നോക്കിയെങ്കിലും മയാമി ഉറച്ചു നിന്നു.
ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം വെസ്സാം അബു അലിയുടെ സെൽഫ് ഗോളും ഹോസെ മാനുവൽ ലോപ്പസിന്റെ ഗോളുമാണ് അൽ അഹ്ലിക്കെതിരെ പാൽമീറാസിന് ജയമൊരുക്കിയത്. ഇതോടെ ഗ്രൂപ്പ് എയിൽ പാൽമീറാസ് ഒന്നും മയാമി രണ്ടും സ്ഥാനങ്ങളിലെത്തി. ഇരുടീമുകളും ഏറ്റുമുട്ടുന്ന അടുത്ത മത്സരം സമനിലയായാൽ ഇരുകൂട്ടർക്കും പ്രീക്വാർട്ടറിലേക്ക് മുന്നേറാനാവും.