ഫിലദെൽഫിയ: ഫിഫ ക്ലബ്ബ് ലോകകപ്പിൽ ബ്രസീലിയൻ ക്ലബ്ബുകളുടെ ‘ഞെട്ടിക്കൽ’ തുടരുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയെ ബൊട്ടഫാഗോ ഒരു ഗോളിന് അട്ടിമറിച്ചതിനു പിന്നാലെ, ഇംഗ്ലീഷ് കരുത്തരായ ചെൽസിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഫ്‌ളാമെംഗോ തകർത്തു. ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ വ്യക്തായ ആധിപത്യം പുലർത്തിയാണ് ബ്രസീലിയൻ സംഘം കരുത്തറിയിച്ചത്. ആക്രമണതാരം നിക്കൊളാസ് ജാക്ക്‌സൺ ചുവപ്പുകാർഡ് കണ്ടത് ചെൽസിക്ക് കൂനിന്മേൽ കുരുവായി.
ആദ്യമത്സരത്തിൽ ലോസ് എയ്ഞ്ചൽസ് എഫ്‌സിയെ രണ്ടു ഗോളിന് തകർത്ത് ബ്രസീലിയൻ സംഘത്തെ നേരിടാനെത്തിയ ചെൽസി മികച്ച അവസരങ്ങളുണ്ടാക്കുകയും 13-ാം മിനുട്ടിൽ ലീഡ് നേടുകയും ചെയ്തിരുന്നു. ഫ്‌ളാമെംഗോയുടെ രണ്ട് പ്രതിരോധക്കാർക്കിടയിൽ നിന്ന് പന്ത് സ്വന്തമാക്കി മധ്യവരയ്ക്കടുത്തു നിന്ന് കുതിച്ചു കയറി പെട്രോ നെറ്റോ ആണ് സ്‌കോറിങ് തുടങ്ങിയത്. ഇടവേളക്കു പിരിയുമ്പോൾ ഇംഗ്ലീഷ് സംഘം മുന്നിലായിരുന്നു.
എന്നാൽ, ഇടവേളക്കു ശേഷം മറ്റൊരു ഫ്‌ളാമെംഗോയെയാണ് കണ്ടത്. ശക്തമായി ആക്രമിച്ച അവർ 62-ാം മിനുട്ടിൽ ബ്രൂണോ ഹെൻറിക്‌സിലൂടെ ഒപ്പമെത്തി. വലതുവശത്തു നിന്ന് ബോക്‌സിലേക്ക് ഉയർത്തിക്കിട്ടിയ പന്തിൽ നിന്ന് പ്ലാറ്റ ഗോളിനു കുറുകെ ഹെഡ്ഡ് ചെയ്ത് നൽകിയ പന്ത് ഓടിക്കയറിയെത്തിയ ബ്രൂണോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 65-ാം മിനുട്ടിൽ ചെൽസിയുടെ പ്രതിരോധത്തിലൂടെ പിഴവുകൾ തുറന്നുകാട്ടി വെറ്ററൻ താരം ഡാനിലോ ബ്രസീലുകാരെ മുന്നിലെത്തിച്ചു. ആദ്യഗോളിനെ ഓർമിപ്പിച്ച നീക്കങ്ങളിലൂടെയാണ് രണ്ടാം ഗോളും പിറന്നത്. കോർണർ കിക്കിൽ നിന്നുള്ള പന്ത് ബ്രൂണോ ഹെൻട്രിക്‌സ് ഗോളിനു കുറുകെ ഹെഡ്ഡ് ചെയ്യുകയും മാർക്ക് ചെയ്യപ്പെടാതെ നിന്ന ഡാനിലോ അനായാസം ഗോൾ നേടുകയും ചെയ്തു.
64-ാം മിനുട്ടിൽ ലിയാം ഡിലാപ്പിനു പകരക്കാരനായി എത്തിയ നിക്കൊളാസ് ജാക്ക്‌സൺ ചുവപ്പുകാർഡ് കണ്ടതോടെ 68-ാം മിനുട്ടിൽ ചെൽസി പത്തുപേരായി ചുരുങ്ങി. പന്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഫ്‌ളാമെംഗോ താരത്തെ മാരകമായി ഫൗൾ ചെയ്തതിനാണ് ജാക്ക്‌സൺ പുറത്താക്കപ്പെട്ടത്.
83-ാം മിനുട്ടിൽ ചെൽസി ബോക്‌സിലെ അനിശ്ചിതത്വം മുതലെടുത്ത് വല്ലസ് യാൻ പട്ടിക പൂർത്തിയാക്കി. പ്ലാറ്റ മുന്നോട്ടു നൽകിയ പന്ത് നിയന്ത്രിച്ച താരം ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെയാണ് ലക്ഷ്യം കണ്ടത്.
ഗ്രൂപ്പ് സി മത്സരത്തിൽ യൂറോപ്യൻ കരുത്തരായ ബെൻഫിക്ക ഓക്ക്‌ലാന്റ് സിറ്റിയെ എതിരില്ലാത്ത ആറു ഗോളിന് തകർത്തു. ആദ്യമത്സരത്തിൽ ബയേണിനോട് പത്ത് ഗോളിന് തോറ്റ ഓക്ക്‌ലാന്റിന് ഇത്തവണയും രക്ഷയുണ്ടായില്ല.
നേരത്തെ, ഗ്രൂപ്പ് ബി മത്സരത്തിൽ ബൊട്ടഫാഗോ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തകർത്തത്. 36-ാം മിനുട്ടിൽ ഇഗോർ ജീസസ് ആണ് കളിയിലെ ഏക ഗോൾ നേടിയത്.