ബോസ്റ്റൺ: ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ പെനാൽറ്റി ഷൂട്ടൗട്ടുകളിൽ പരാജയം എന്തെന്നറിയാത്ത ജർമ്മനിക്ക് ഒടുവിൽ സഡൻ ഡെത്തിൽ അപ്രതീക്ഷിത പരാജയം. ആവേശം അണപൊട്ടിയൊഴുകിയ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ പരാഗ്വെയോടാണ് ജർമ്മനി പരാജയമേറ്റുവാങ്ങിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ 3-4 നായിരുന്നു പരാജയം.
വി.എ.ആർ വിവാദം
മത്സരത്തിന്റെ 42-ാം മിനിറ്റിൽ ജൂലിയോ എൻസിസോയിലൂടെ പരാഗ്വെയാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാവെർട്സിലൂടെ ജർമ്മനി സമനില പിടിച്ചു. മത്സരത്തിൽ ഉടനീളം ജർമ്മനി നിരന്തരം ആക്രമങ്ങൾക്ക് വഴി തുറന്നിട്ടെങ്കിലും എതിരാളികളുടെ ഡിഫൻസും ഗോൾ കീപ്പർ ഓർലാൻഡോ ഗില്ലിന്റെ പ്രകടനവും വിലങ്ങുതടിയായി. മത്സരത്തിന്റെ അധികസമയത്തിന്റെ 102-ാം മിനിറ്റിൽ ജോനാഥൻ താഹിലൂടെ ജർമ്മനി ഗോൾ നേടി 2-1 ന് മുന്നിലെത്തിയതാണെങ്കിലും വി.എ.ആർ (VAR) പരിശോധനയിൽ ആ ഗോൾ നിഷേധിക്കപ്പെട്ടു. ഹെഡ്ഡറിന് മുൻപ് പരാഗ്വെ ഗോൾകീപ്പറെ ഫൗൾ ചെയ്തു എന്നായിരുന്നു റഫറിയുടെ തീരുമാനം.
ഈ തീരുമാനം വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. മുൻ അമേരിക്കൻ ഗോൾകീപ്പർ ബ്രാഡ് ഫ്രീഡൽ ഉൾപ്പെടെയുള്ള കമ്മന്റേറ്റർമാർ ഇതൊരു ‘സോഫ്റ്റ് കോൾ’ ആണെന്ന് വിശേഷിപ്പിച്ചു. ഗോൾകീപ്പർ നിലത്തു വീഴേണ്ട യാതൊരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും പരാഗ്വെ ഭാഗ്യത്തിനാണ് രക്ഷപെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദങ്ങൾ എന്തുതന്നെയായാലും മുൻ ചാമ്പ്യന്മാർ കണ്ണീരോടെ മടങ്ങുമ്പോൾ പരാഗ്വെ അടുത്ത റൗണ്ടിൽ ഫ്രാൻസിനെയോ സ്വീഡനെയോ നേരിടാൻ ഒരുങ്ങുകയാണ്.
നാടകീയമായ ഷൂട്ടൗട്ട്
ഷൂട്ടൗട്ടിൽ ജർമ്മനിയുടെ കായ് ഹാവെർട്സ് എടുത്ത ആദ്യ കിക്ക് തന്നെ പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗിൽ തടുത്തിട്ടു. തുടർന്ന് നിക്ക് വോൾട്ടെമാഡെയുടെ കിക്കും ഗിൽ രക്ഷപെടുത്തി. എന്നാൽ ജർമ്മൻ ഗോൾകീപ്പർ മാനുവൽ നോയർ തുടർച്ചയായ രണ്ട് കിക്ക് തടുത്ത് ജർമ്മനിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയും ഷൂട്ടൗട്ട് സഡൻ ഡെത്തിലേക്ക് നീട്ടുകയും ചെയ്തു. എന്നാൽ ജർമ്മനിയുടെ ജോനാഥൻ താഹ് എടുത്ത നിർണായക കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നുപോയി. ഒടുവിൽ പരാഗ്വെയുടെ ജോസ് കനാലെ ലക്ഷ്യം കണ്ട് പരാഗ്വെയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചു.
തകർന്നത് റിക്കോർഡുകളുടെ പെരുമ
2002 മുതൽ 2014 വരെയുള്ള കാലയളവിൽ നടന്ന നാല് ലോകകപ്പുകളിൽ ഒരു കിരീടവും, ഒരു റണ്ണറപ്പും, രണ്ട് സെമിഫൈനലുകളും സ്വന്തമാക്കി ലോക ഫുട്ബോളിൽ ആധിപത്യം പുലർത്തിയ ജർമ്മനിയുടെ തുടർച്ചയായ മൂന്നാമത്തെ ലോകകപ്പിലെ ദയനീയ വീഴ്ചയാണിത്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും പ്രീ ക്വാർട്ടർ കടക്കാൻ കഴിയാതെയാണ് യൂറോപ്യൻ വമ്പന്മാരായ ജർമ്മനി ഇപ്പോൾ മടങ്ങുന്നത്. ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടുകളിൽ തോൽവി അറിയാത്ത ടീമെന്ന റെക്കോർഡായിരുന്നു ജർമ്മനിയുടേത്. 1982 മുതൽ 2006 വരെയുള്ള കാലയളവിൽ നാല് പെനാൽറ്റി ഷൂട്ടൗട്ടുകളിലാണ് ജർമ്മനി എതിരാളികളെ തറപറ്റിച്ചത്. മാത്രമല്ല, 1982 ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനെതിരെ ഉൾറിച്ച് സ്റ്റൈലൈക്ക് പെനാൽറ്റി പാഴാക്കിയതിന് ശേഷം ചരിത്രത്തിലാദ്യമായാണ് ജർമ്മൻ താരങ്ങൾ ഒരു ലോകകപ്പ് ഷൂട്ടൗട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. ഈ മത്സരത്തിൽ മൂന്ന് പെനാൽറ്റി കിക്കുകളാണ് ജർമ്മനി കൈവിട്ടത്.



