ഗയാക്വിൽ: കാർലോ ആൻചലോട്ടിയുടെ പരിശീലനത്തിൽ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിന് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിരാശ. ഇക്വഡോറിനെ അവരുടെ മണ്ണിൽ നേരിട്ട കാനറികൾക്ക് ഗോൾരഹിത സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എതിരാളികളേക്കാൾ ഭേദപ്പെട്ട പ്രതിരോധവും മികച്ച ആക്രമണ നീക്കങ്ങളും കാഴ്ച വെക്കാനായെങ്കിലും സ്വന്തം മണ്ണിൽ ഏറെക്കാലമായി തോൽക്കാത്ത ഇക്വഡോറിനെ മുട്ടുകുത്തിക്കാൻ ബ്രസീലിനും കഴിഞ്ഞില്ല.
സമനില വഴങ്ങിയതോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ബ്രസീലിന് ലോകകപ്പ് യോഗ്യത ഏറെക്കുറെ ഉറപ്പാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം കൂടി സ്വന്തമാക്കാനായാൽ മഞ്ഞപ്പടക്ക് നേരിട്ടു തന്നെ അമേരിക്കയ്ക്കു ടിക്കറ്റെടുക്കാം.
വെറ്ററൻ മിഡ്ഫീൽഡർ കാസമിറോ, സ്‌ട്രൈക്കർ റിച്ചാർലിസൻ എന്നിവരെ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചു കൊണ്ടുവന്ന ആൻചലോട്ടി യുവതാരം അലക്‌സിന് അരങ്ങേറ്റത്തിനുള്ള അവസരം നൽകി. പരിക്കുമാറി ആലിസൻ ബെക്കർ വലകാത്തപ്പോൾ സസ്‌പെൻഷനിലുള്ള റഫിഞ്ഞക്കു പകരം കൗമാരക്കാരൻ എസ്‌തേവോ കളിച്ചു. പ്രതിരോധത്തിലൂന്നിയാണ് തുടക്കത്തിൽ ബ്രസീൽ കളിച്ചത്.
റിച്ചാർലിസന്റെ പാസിൽ നിന്ന് വിനിഷ്യസ് ജൂനിയർ നഷ്ടപ്പെടുത്തിയ സുവർണാവസരവും ഗോൾകീപ്പർ രക്ഷപ്പെടുത്തിയ കാസമിറോയുടെ ലോങ് റേഞ്ചറുമടക്കം ബ്രസീൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും സമനില ഭേദിക്കാൻ കഴിഞ്ഞില്ല. പ്രതിരോധം ശക്തിപ്പെടുത്താൻ കഴിഞ്ഞതാണ് മത്സരത്തിലെ പോസിറ്റീവ് എന്നും വരും മത്സരങ്ങളിൽ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും കാസമിറോ മത്സരശേഷം പറഞ്ഞു.
അടുത്തയാഴ്ച പാരഗ്വായെ നേരിടുന്ന ബ്രസീലിന് ആ കളി ജയിച്ചാൽ യോഗ്യത ഉറപ്പിക്കാം.