ലണ്ടൻ– ഇഎഫ്എൽ കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കെപ്പ അരിസബലാഗ സേവിൽ ക്രിസ്റ്റൽ പാലസിനെ മറികടന്ന് ആർസണൽ സെമിയിലേക്ക്. ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ച് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ ആദ്യത്തെ അഞ്ച് കിക്കുകളും ഇരു ടീമുകളും ലക്ഷ്യം കണ്ടു. തുടർന്ന് സഡൻ ഡെത്തിലേക്ക് നീണ്ട മത്സരത്തിൽ ആദ്യത്തെ രണ്ട് കിക്കുകളും രണ്ടു ടീമുകൾക്കും ഉന്നം തെറ്റിയില്ല. ശേഷം പെനാൽറ്റി എടുത്ത വില്യം സാലിബ കൃത്യമായി പോസ്റ്റിൽ എത്തിക്കുകയും തുടർന്ന് പെനാൽറ്റി എടുക്കാൻ വന്ന ക്രിസ്റ്റൽ പാലസ് താരം മാക്സൻസ് ലാക്രോയിക്സിന് പിഴക്കുകയായിരുന്നു. താരമെടുത്ത പെനാൽറ്റി കെപ്പ സേവ് ചെയ്തതോടെ വിജയം ഉറപ്പിച്ച ആർസണൽ സെമിയിലേക്ക് മുന്നേറി.
ആർസണലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 80 മിനുറ്റ് വരെ ഇരു ടീമകളും ലക്ഷ്യം കണ്ടിരുന്നില്ല. 80-ാം മിനുറ്റിൽ പീരങ്കികൾക്ക് ലഭിച്ച കോർണറിൽ ലാക്രോയിക്സിന്റെ ദേഹത്ത് തട്ടി സെൽഫ് ഗോൾ പിറന്നതോടെ ആതിഥേയർ മുന്നിലെത്തി. ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനുറ്റിൽ പാലസ് ക്യാപ്റ്റൻ മാർക്ക് ഗുഹി ടീമിനെ ഒപ്പമെത്തിച്ചു. തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്.
മത്സരത്തിൽ സമ്പൂർണ്ണം ആധിപത്യം പുലർത്തിയത് ആതിഥേർ തന്നെയായിരുന്നു. പാലസ് എട്ട് ഷോട്ടുകൾ മാത്രം എടുത്തപ്പോൾ പീരങ്കികൾ തൊടുത്തത് 25 ഷോട്ടുകൾ ആയിരുന്നു. മാത്രമല്ല 69 ശതമാനം പന്ത് കൈവശം വെച്ചതും പീരങ്കികൾ തന്നെയാണ്. ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസ് 345 ദിവസങ്ങൾക്ക് ശേഷം ആർസണലിനു വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങി എന്നതും മത്സരത്തിലെ മറ്റൊരു സവിശേഷതയാണ്.
രണ്ടു പാദങ്ങളായി നടക്കുന്ന സെമിഫൈനൽ പോരാട്ടങ്ങളിൽ ആർസണൽ ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റി നിലവിലെ ചാമ്പ്യന്മാരായ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെയും നേരിടും.



