റിയാദ്: സൗദി ക്ലബ്ബ് അൽ നസ്‌റുമായുള്ള കരാർ രണ്ടു വർഷത്തേക്കു കൂടി പുതുക്കി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സോഷ്യൽ മീഡിയയിലൂടെയാണ് പോർച്ചുഗീസ് ഇതിഹാസ താരം ഇക്കാര്യം സ്ഥിരീകരിച്ചത്: ‘ഒരു പുതിയ അധ്യായം തുടങ്ങുന്നു. അതേ ആവേശം, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം.’ അൽ നസർ ചെയർമാൻ അബ്ദുല്ല അൽ മജീദുമൊത്ത് 2027 എന്നെഴുതിയ ജഴ്‌സി പ്രദർശിപ്പിച്ചു കൊണ്ടുള്ള ചിത്രത്തോടൊപ്പം ക്രിസ്റ്റ്യാനോ കുറിച്ചു.
2024-25 സീസൺ കിരീടമില്ലാതെ അവസാനിച്ചതിനു പിന്നാലെ താരം ക്ലബ്ബ് വിടുകയാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എക്‌സിൽ താരം പോസ്റ്റ് ചെയ്ത ‘ഈ അധ്യായം കഴിഞ്ഞു. കഥ? ഇപ്പോഴും എഴുതപ്പെട്ടു കൊണ്ടിരിക്കുന്നു. എല്ലാവരോടും നന്ദി’ എന്ന വാചകങ്ങളാണ് ഇതിന് കാരണമായത്. ക്ലബ്ബ് ലോകകപ്പിനു മുന്നോടിയായി താരം ക്ലബ്ബ് മാറുമെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും സൗദി ക്ലബ്ബിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.
പുതിയ കരാർ പ്രകാരം മാസത്തിൽ 6.5 കോടി റിയാൽ (15 മില്ല്യൺ യൂറോ) ക്രിസ്റ്റിയാനോക്ക് പ്രതിഫലമായി ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. അതായത് പ്രതിദിനം 24 ലക്ഷം റിയാൽ (550,000 യൂറോ) താരം പോക്കറ്റിലാക്കും. 40-കാരനായ താരത്തിന്റെ വിപണിമൂല്യവും പ്രതിച്ഛായയുമാണ് ഇത്രയും വലിയ തുക നൽകാൻ ക്ലബ്ബിനെ പ്രേരിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായിക താരങ്ങളിലൊരാളായി ക്രിസ്റ്റ്യാനോ ഇതോടെ മാറും.
വലിയ മാറ്റങ്ങൾക്കൊരുങ്ങി അൽ നസർ
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് കൂടുമാറി എത്തിയ ശേഷം സൗദി ക്ലബ്ബിനൊപ്പം വലിയ കിരീട നേട്ടങ്ങളൊന്നും ക്രിസ്റ്റിയാനോക്ക് ഉണ്ടായിട്ടില്ല. എന്നാൽ, പുതിയ സീസണിൽ കിരീടനേട്ടം ലക്ഷ്യം വെച്ചുകൊണ്ടുള്ള വലിയ ട്രാൻസ്ഫറുകളും നിയമനങ്ങളും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹെഡ് കോച്ച് സ്‌റ്റെഫാനോ പിയോലിയുമായുള്ള കരാർ റദ്ദാക്കിയ ക്ലബ്ബ് സൗദി ലീഗിലെ തന്നെ അൽ ഹിലാലിനെ പരിശീലിപ്പിക്കുന്ന ജോർജ് ജീസസിനെടക്കം ലക്ഷ്യമിടുന്നതായി സൂചയനുണ്ട്.