മ്യൂണിക്ക്: ചിരവൈരിയും ഇതിഹാസ താരവുമായ ലയണൽ മെസ്സിയെയും വണ്ടർ കിഡ് ലമീൻ യമാലിനെയും പറ്റി മനസ്സു തുറന്ന് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസ്സിയുമായി സ്‌നേഹബന്ധമുണ്ടെന്നും മികച്ച പ്രതിഭയായ യമാലിനെ വളരാൻ അനുവദിക്കണമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. യുവേഫ നാഷൻസ് ലീഗ് ഫൈനലിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരം.
ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30 ന് (സൗദി സമയം രാത്രി 10 മണി, യുഎയിൽ 11) മ്യൂണിക്കിലെ അലയൻസ് അറീനയിലാണ് നാഷൻസ് ലീഗ് ഫൈനലിന്റെ കിക്കോഫ്.
‘ആ പയ്യൻ നന്നായി കളിക്കുന്നുണ്ട്. തന്റെ കഴിവുകളെ യഥാവിധം ഉപയോഗിക്കുന്നു. കുട്ടി വളരട്ടെ. അവനു മേൽ അമിതമായ സമ്മർദം നൽകാതിരിക്കുക. അവൻ സ്വന്തം രീതിയിൽ കളിക്കുകയും സമ്മർദം കൂടാതെ നന്നായി വളരുകയും ചെയ്യട്ടെ. അവന് പ്രതിഭയുടെ ഒരു കുറവുമില്ല.’
– ലമീൻ യമാലിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ക്രിസ്റ്റ്യാനോ പറഞ്ഞു.
ലയണൽ മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിന് 40-കാരന്റെ മറുപടി ഇങ്ങനെയായിരുന്നു:
‘തീർച്ചയായും എനിക്ക് മെസ്സിയോട് വലിയ സ്‌നേഹമുണ്ട്. 15 വർഷം ഒന്നിച്ച് വേദി പങ്കിട്ടവരാണ് ഞങ്ങൾ. ഗലാസിൽ മെസ്സിക്കു വേണ്ടി ഇംഗ്ലീഷ് വിവർത്തനം ചെയ്തു നൽകിയിട്ടുണ്ട് ഞാൻ. അദ്ദേഹം ഇംഗ്ലീഷ് നന്നായി സംസാരിക്കില്ല. അദ്ദേഹം എന്നെ എല്ലായ്‌പോഴും ബഹുമാനിക്കുകയും നന്നായി പെരുമാറുകയും ചെയ്തിട്ടുണ്ട്.’
യമാൽ അത്ഭുത പ്രതിഭയാണെന്നും ഈ ചെറിയ പ്രായത്തിൽ താരം പുലർത്തുന്ന സ്ഥിരത അമ്പരപ്പിക്കുന്നതാണെന്നും പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസും പറഞ്ഞു:
‘ഈ പ്രായത്തിൽ ഇങ്ങനെ സ്ഥിരതയോടെ കളിക്കാനുള്ള പ്രതിഭ യമാലിനുണ്ട് എന്നത് എനിക്ക് അത്ഭുതമാണ്. ലോകത്ത് ഇത്തരം സംഗതികൾ അധികം ഉണ്ടാകാറില്ല. അവൻ ഒരു സ്റ്റാർ പ്ലേയർ ആണ്. അതുല്യനായ കളിക്കാരനാണ്.’
യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ നാളെയാണ് പോർച്ചുഗൽ സ്‌പെയിനിനെ നേരിടുന്നത്. ജർമനിക്കെതിരായ സെമിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് പോർച്ചുഗൽ കലാശക്കളിക്ക് യോഗ്യത നേടിയത്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിജയഗോൾ മത്സരത്തിൽ നിർണായകമായി.
ലമീൻ യമാലിന്റെ ഇരട്ട ഗോൾ മികവിൽ, ഫ്രാൻസിനെതിരെ 5-1 ന്റെ ലീഡ് നേടിയിട്ടും രണ്ടാം പകുതിയിൽ പതറിയ സ്‌പെയിൻ 5-4 ന്റെ നേരിയ വിജയമാണ് നേടിയത്. രണ്ടാം പകുതിയിൽ വരുത്തിയ സബ്സ്റ്റിറ്റിയൂഷനുകളും പ്രതിരോധത്തിലെ പിഴവുകളും തിരിച്ചടിയായി.
ഈ വർഷത്തെ ബാലൻ ഡോർ സാധ്യതാ പട്ടികയിൽ ഉള്ള ലമീൻ യമാലിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം നിർണായകമാണ്. ക്രിസ്റ്റ്യാനോയ്ക്കെതിരെ കരിയറിൽ ആദ്യ മത്സരത്തിനിറങ്ങുന്ന കൌമാര താരം അടുത്ത വർഷം ഫൈനലിസ്സിമയിൽ മെസ്സിയുടെ അർജന്റീനയ്ക്കെതിരെയും കളിക്കുന്നുണ്ട്.