വ്രോക്ലാവ്, പോളണ്ട്: യുവേഫ കോൺഫറൻസ് ലീഗിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാലു ഗോളിന് തോൽപ്പിച്ച് കിരീടമണിഞ്ഞതോടെ ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി അവസാനിപ്പിച്ചത് നേട്ടങ്ങളുടെ സീസൺ. പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് ടിക്കറ്റെടുത്ത നീലപ്പടയ്ക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതായി കോൺഫറൻസ് ലീഗ് കിരീടം. ഇതോടെ, യുവേഫയുടെ മൂന്ന് പ്രധാന ക്ലബ്ബ ടൂർണമെന്റുകളും (ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ്) സ്വന്തമാക്കുന്ന ആദ്യ ടീമായി ചെൽസി മാറി.
സ്പാനിഷ് ലീഗിൽ ആക്രമണ ഫുട്‌ബോളുമായി കളിപ്രേമികളുടെ മനംകവർന്ന റയൽ ബെറ്റിസിനെതിരെ ഒന്നിനെതിരെ നാലു ഗോൡനായിരുന്നു ചെൽസിയുടെ ജയം. ഒമ്പതാം മിനുട്ടിൽ അബ്ദെ എസ്സെൽസുലിയിലൂടെ മുന്നിലെത്തുകയും പലതവണ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഗോൾമുഖം വിറപ്പിക്കുകയും ചെയ്ത ബെറ്റിസിനെതിരെ രണ്ടാം പകുതിയിലെ മിന്നും പ്രകടനത്തോടെയാണ് ചെൽസി ജയം പിടിച്ചുവാങ്ങിയത്. എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ജാക്‌സൺ, ജേഡൻ സാഞ്ചോ, മോയ്‌സസ് കായ്‌സെഡോ എന്നിവരായിരുന്നു സ്‌കോറർമാർ. ആദ്യ രണ്ട് ഗോളിന് വഴിയൊരുക്കിയ കോൾ പാമർ ആയിരുന്നു കളിയിലെ കേമൻ. 2021ലെ ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം ചെൽസിയുടെ ആദ്യത്തെ യൂറോപ്യൻ കിരീടമാണിത്.
പ്രീമിയർ ലീഗിലെ കരുത്ത്
പ്രീമിയർ ലീഗിന്റെ അവസാന ദിനത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 1-0ന് പരാജയപ്പെടുത്തിയാണ് ചെൽസി നാലാം സ്ഥാനം ഉറപ്പിച്ചതും ചാമ്പ്യൻസ് ലീഗ് സ്‌പോട്ട് സ്വന്തമാക്കിയതും. ആ കളി തോൽക്കുകയും ആസ്റ്റൻ വില്ല മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ തോൽവി ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ ചെൽസിയുടെ യൂറോപ്യൻ മോഹങ്ങൾ യൂറോപ്പ ലീഗിൽ ഒതുങ്ങിയേനെ. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ തിരിച്ചെത്തുന്നത് ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന നിമിഷമാണ്.
എൻസോ മരെസ്‌കയുടെ മാജിക്
ചെൽസിയുടെ ഈ തിരിച്ചുവരവിന് പിന്നിൽ പരിശീലകൻ എൻസോ മരെസ്‌കയുടെ പങ്ക് വളരെ നിർണായകമായിരുന്നു. സീസൺ തുടക്കത്തിൽ ടീം ഏറ്റവും മികച്ച ഫോമിൽ അല്ലായിരുന്നെങ്കിലും, മരെസ്‌കയുടെ തന്ത്രങ്ങൾ ക്രമേണ ഫലം കണ്ടുതുടങ്ങി. യുവ താരനിരയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യവും സീസൺ അവസാന ഘട്ടത്തിൽ ടീമിലുണ്ടായ വിജയദാഹവും ഈ നേട്ടങ്ങളിൽ നിർണായകമായിട്ടുണ്ട്.
സീസണിന്റെ ആദ്യ പകുതിയിൽ ടീം ക്രമരഹിതമായ പ്രകടനം കാഴ്ചവെച്ചെങ്കിലും, അവസാനം കളിച്ച ആറിൽ അഞ്ച് കളിയും ജയിച്ചാണ് അതിൽ തിരിച്ചുവന്നത്. കോൾപാമർ ടീമിന്റെ ആക്രമണ കേന്ദ്രബിന്ദുവായപ്പോൾ എൻസോ ഫെർണാണ്ടസ് ഫോം വീണ്ടെടുത്തതും റീസ് ജെയിംസിന്റെ പരിക്കിൽ നിന്നുള്ള മടങ്ങിവരവും മോയ്‌സസ് കയ്‌സെഡോയുടെ സ്ഥിതചിത്തതയും ടീമിന് ഏറെ ഗുണം ചെയ്തു.
കോൺഫറൻസ് ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് സ്‌പോട്ടും ചെൽസിക്ക് പകരുന്ന ആത്മവിശ്വാസം ചില്ലറയല്ല. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാനാണ് തങ്ങളുടെ ശ്രമമെന്ന് കോൺഫറൻസ് ലീഗ് നേട്ടത്തിനു ശേഷം അദ്ദേഹം പ്രതികരിച്ചു.