മിയാമി: ലോകകപ്പ് ഗ്രൂപ്പ് സിയിലെ അവസാന ഘട്ട ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന്. രണ്ട് മത്സരങ്ങൾപൂർത്തിയായപ്പോൾ പ്രവചനാതീതമായ അവസ്ഥയിലാണ് കാര്യങ്ങൾ. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ ജയവും ഓരോ സമനിലയുമായി 4 പോയിന്റോടെ ബ്രസീൽ ഒന്നാം സ്ഥാനത്തും മൊറോക്കോ രണ്ടാം സ്ഥാനത്തുമുണ്ട്. തൊട്ടുപിന്നിൽ ഒരു ജയവും ഒരു തോൽവിയുമായി 3 പോയിന്റോടെ സ്കോട്ടലാൻഡ് മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, രണ്ട് മത്സരങ്ങളും തോറ്റ ഹെയ്തി ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ബ്രസീൽ സ്കോട്ലാൻഡിനെയും കഴിഞ്ഞവർഷത്തെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ ഹെയ്തിയെയും നേരിടും. രണ്ട് മത്സരങ്ങളും നാളെ പുലർച്ചെ മൂന്നരക്കാണ്.
കുൻഹയും വിനീഷ്യസും നയിക്കുന്ന കാനറിപ്പട; സ്കോട്‌ലാൻഡിന് ജീവൻമരണ പോരാട്ടം
ആദ്യ മത്സരത്തിൽ മൊറോക്കോയുമായി 1-1 ന് സമനില വഴങ്ങിയ ബ്രസീൽ, രണ്ടാം മത്സരത്തിൽ ഹെയ്തിയെ 3-0 ന് തകർത്താണ് ഫോമിലേക്ക് ഉയർന്നത്. ഈ തകർപ്പൻ വിജയത്തിന് പിന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാത്യൂസ് കുൻഹയുടെയും റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെയും മിന്നും പ്രകടനങ്ങളായിരുന്നു. മത്സരത്തിൽ കുൻഹ ഇരട്ട ഗോളുകൾ (23′, 36′ മിനിറ്റുകളിൽ) നേടിയപ്പോൾ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയർ ബ്രസീലിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. മൊറോക്കോയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിലും വിനീഷ്യസ് തന്നെയായിരുന്നു ബ്രസീലിനായി സ്കോർ ചെയ്തത്. മറുഭാഗത്ത് ആദ്യ മത്സരത്തിൽ ഹെയ്തിയെ 1-0 ന് തോൽപ്പിച്ച സ്കോട്ടലാൻഡ്, രണ്ടാം മത്സരത്തിൽ മൊറോക്കോയ്ക്ക് മുന്നിൽ 1-0 ന് വീഴുകയായിരുന്നു.
ഇന്ന് മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ബ്രസീലിന് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത ഉറപ്പാക്കാൻ ജയം അനിവാര്യമാണ്. കാനറിപ്പടയ്ക്ക് ആവേശം പകർന്ന് സൂപ്പർ താരം നെയ്മർ പരിക്കുമാറി ടീമിലേക്ക് തിരിച്ചെത്തിയേക്കും. എക്കാലത്തെയും മികച്ച ടോപ് സ്കോററായ (79 ഗോളുകൾ) നെയ്മറിന്റെ വരവ് ടീമിന്റെ മൂർച്ച കൂട്ടുമെങ്കിലും, റാഫിഞ്ഞയുടെ പരിക്ക് ബ്രസീലിന് ആശങ്കയാണ്.
ചരിത്രത്തിൽ ഇതുവരെ ബ്രസീലിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത (8 തോൽവി, 2 സമനില) സ്കോട്ടലാൻഡ്, ആ കറുത്ത ചരിത്രം തിരുത്താനും മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പാക്കാനും ശക്തരായ ബ്രസീലിനെതിരെ ഒരു സമനിലയെങ്കിലും പിടിച്ചെടുക്കാനുള്ള കടുത്ത പോരാട്ടത്തിലാകും ഇറങ്ങുക. മുൻ ലിവർപൂൾ താരവും നിലവിലെ ടോട്ടൻഹാം താരവുമായ ആൻഡ്രെ റോബർട്ട്സൺ, ജോൺ മക്ഗിൻ തുടങ്ങിയവരിലാണ് യൂറോപ്യൻ ടീമിന്റെ പ്രതീക്ഷകൾ.
മൊറോക്കോക്ക് എളുപ്പം: ആശ്വാസ ജയം നേടാൻ ഹെയ്തി
ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തിൽ മൊറോക്കോ അറ്റ്ലാന്റയിൽ വെച്ച് ഹെയ്തിയെ നേരിടും. ആദ്യ മത്സരത്തിൽ ബ്രസീലിനെ 1-1 ന് സമനിലയിൽ തളയ്ക്കുകയും, രണ്ടാം മത്സരത്തിൽ സ്കോട്ടലാൻഡിനെ 1-0 ന് പരാജയപ്പെടുത്തുകയും ചെയ്ത മൊറോക്കോ നിലവിൽ മികച്ച ഫോമിലാണ്. ഇതിനകം തന്നെ ലോകകപ്പിൽ നിന്നും പുറത്തായ ഹെയ്തിക്കെതിരെ ഒരു വൻ വിജയം നേടാനായാൽ മൊറോക്കോയ്ക്ക് ബ്രസീലിനെ മറികടന്ന് ഗ്രൂപ്പ് ജേതാക്കളാകാൻ അവസരമുണ്ട്. അന്തസ്സ് കാക്കാനായി ആശ്വാസജയം തേടിയാകും ഹെയ്തി ഇന്ന് ബൂട്ട് കെട്ടുക. അമേരിക്കയിലെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ അഷ്റഫ് ഹാക്കിമി, ബ്രാഹിം ഡിയാസ്, അയൂബ് ബൗദദി, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോൾ നേടിയ ഇസ്മായിൽ സൈബാരി എന്നിവരിലാണ് ആഫ്രിക്കൻ കരുത്തരുടെ പ്രതീക്ഷകൾ.



