ലണ്ടൻ: ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യദിനം മാത്രം വീണത് 14 വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ കഗിസോ റബാഡയുടെ അഞ്ച് വിക്കറ്റ് മികവിൽ പുറത്താക്കി ദക്ഷിണാഫ്രിക്ക കരുത്തുകാട്ടിയെങ്കിലും പന്തെടുത്ത ഓസീസ് തിരിച്ചടിച്ചു. ഒന്നാം ദിനം സ്റ്റംപെടുത്തപ്പോൾ നാലു വിക്കറ്റിന് 43 എന്ന നിയിലാണ് പ്രോട്ടിയാസ്. ക്യാപ്ടൻ ടെംബ ബവുമയും (3) ഡേവിഡ് ബെഡിങ്ഹാമും (8) ക്രീസിൽ.
വിഖ്യാതമായ ലോർഡ്‌സിലെ പേസ് ട്രാക്കിൽ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ച ക്യാപ്ടൻ ടെംബ ബവുമയെ ന്യായീകരിക്കുന്ന പ്രകടനമാണ് റബാഡയും മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസനും പുറത്തെടുത്തത്. ഉസ്മാൻ ഖവാജ (0), കാമറോൺ ഗ്രീൻ (4), ബ്യൂ വെബ്‌സ്റ്റർ (72), പാറ്റ് കമ്മിൻസ് (1), മിച്ചൽ സ്റ്റാർക്ക് (1) എന്നിവരെ റബാഡ മടക്കിയപ്പോൾ മാർനസ് ലബുഷെയ്ൻ (17), ട്രാവിസ് ഹെഡ്ഡ് (11), നതാൻ ലിയോൺ (0) എന്നിവരായിരുന്നു ജാൻസന്റെ ഇരകൾ. സ്റ്റീവ് സ്മിത്തിനെ (66) പുറത്താക്കി എയ്ഡൻ മാർക്രവും അലക്‌സ് കാരിയെ (23) മടക്കി കേശവ് മഹാരാജും വിക്കറ്റ് വേട്ടയിൽ പങ്കു ചേർന്നു.
ഒരു ഘട്ടത്തിൽ നാലു വിക്കറ്റിന് 67 എന്ന നിലയിൽ തകർന്നടിഞ്ഞ ഓസീസിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത് സ്മിത്തും (66) വെബ്‌സ്റ്ററും (72) ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. സ്മിത്തിന്റെ പുറത്താകലോടെ, 79 റൺസ് ചേർത്ത ഈ സഖ്യം പിരിയുമ്പോഴേക്ക് സ്‌കോർ 146-ലെത്തിയിരുന്നു. പിന്നീട് അലക്‌സ് കാരിയെ (23) കൂട്ടുപിടിച്ച് വെബ്‌സ്റ്റർ 46 റൺസിന്റെ മറ്റൊരു സഖ്യത്തിൽ കൂടി പങ്കാളിയായി.


ചായക്കു പിരിയുമ്പോൾ അഞ്ചിന് 192 എന്ന നിലയിലായിരുന്ന ഓസീസിന് പിന്നീടുള്ള അഞ്ച് വിക്കറ്റുകൾ നഷ്ടമായത് വെറും 20 റൺസിനിടയിലാണ്. വെബ്സ്റ്ററിന്റെ പുറത്താകലോടെ നിയന്ത്രണം പിടിച്ചെടുത്ത ദക്ഷിണാഫ്രിക്കൻ ബൗളർമാർ വാലറ്റത്തെ പെട്ടെന്നു തന്നെ ചുരുട്ടിക്കെട്ടുകയായിരുന്നു.
അഞ്ച് വിക്കറ്റ് നേട്ടത്തോടെ അലൻ ഡൊണാൾഡിനെ മറികടന്ന റബാഡ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കൂടുതൽ വിക്കറ്റെടുക്കുന്നവരുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തേക്കു മുന്നേറി.
താരതമ്യേന ചെറിയ ഒന്നാം ഇന്നിങ്സ് സ്കോർ പ്രതിരോധിക്കാനിറങ്ങിയ ഓസീ ബൌളർമാർ ദക്ഷിണാഫ്രിക്കയുടെ ടോപ് ഓർഡറിന് അതിജീവിക്കാൻ അവസരം നൽകിയില്ല.
ഓപണർമാരായ എയ്ഡൻ മാർക്രം (0), റയാൻ റിക്കിൾട്ടൺ (16) എന്നിവരെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയപ്പോൾ വിയാൻ മുൾഡറെ (6) മടക്കി പാറ്റ് കമ്മിൻസും ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ (2) വിക്കറ്റെടുത്ത് ജോഷ് ഹേസൽവുഡും കരുത്തുകാട്ടി. നാലു ദിവസം കൂടി ശേഷിക്കെ, 169 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക.