ധർമ്മശാല: ഐപിഎല്ലിലെ ആവേശപ്പോരാട്ടങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടക്കവെ, ഫൈനൽ ടിക്കറ്റുറപ്പിക്കാനുള്ള ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇന്ന് മുൻ ചാമ്പ്യന്മാരായ ഗുജറാത്തിനെ നേരിടും. ധരംശാലയിൽ രാത്രി 7.30-നാണ് ആരാധകർ കാത്തിരിക്കുന്ന ഈ ബ്ലോക്ക്ബസ്റ്റർ പോരാട്ടം. ഇന്ന് ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനൽ ബർത്ത് ഉറപ്പാക്കാമെന്നതിനാൽ ഇരുപക്ഷവും സർവ സന്നാഹങ്ങളുമായാകും കളത്തിലിറങ്ങുക. മത്സരത്തിൽ പരാജയപ്പെടുന്ന ടീമിന് ഫൈനലിലെത്താൻ ടൂർണമെന്റ് ഒരു അവസരം കൂടി നൽകുന്നുണ്ട്. നാളെ നടക്കുന്ന രാജസ്ഥാൻ റോയൽസ് – സൺറൈസേഴ്സ് ഹൈദരാബാദ് എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ഇവർക്ക് രണ്ടാം ക്വാളിഫയറിൽ മാറ്റുരയ്ക്കാം. അതിൽ ജയിക്കുന്നവർക്ക് ഫൈനലിലേക്ക് മുന്നേറാൻ സാധിക്കും.
ഐപിഎൽ ചരിത്രത്തിൽ ഇതുവരെ എട്ട് തവണ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ നാല് മത്സരങ്ങളിൽ വീതം ജയിച്ച് ഇരുപക്ഷവും ഒപ്പത്തിനൊപ്പമാണ്. ഈ സീസണിലെ ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോഴും തുല്യശക്തികളുടെ പോരാട്ടമാണ് കാണാനായത്. ആദ്യ മത്സരത്തിൽ ബംഗളൂരു അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിന്റെ ജയവുമായി ഗുജറാത്ത് തിരിച്ചടിച്ചിരുന്നു.
ഓറഞ്ച് ക്യാപ് ലിസ്റ്റിൽ ആദ്യ രണ്ടു സ്ഥാനക്കാരായ സായ് സുദർശൻ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരാണ് ഗുജറാത്തിന്റെ ബാറ്റിംഗ് കരുത്ത്. 557 റൺസുമായി ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. കൂടെ ദേവ്ദത്ത് പടിക്കൽ, ക്യാപ്റ്റൻ രജത് പട്ടിദാർ, ടിം ഡേവിസ്, വെങ്കിടെഷ് അയ്യർ എന്നിവരുടെ പ്രകടനവും ടീമിന് ശക്തി പകരും.
ബൗളിങ്ങിലും ഇരു ടീമുകളും ശക്തരാണ്. 24 വിക്കറ്റുകൾ നേടിയ ബാംഗ്ലൂരുവിന്റെ ഭുവനേശ്വർ കുമാർ, ഗുജറാത്തിന്റെ കാഗിസോ റബാഡ എന്നിവരാണ് പർപ്പിൾ ക്യാപ് ലിസ്റ്റിലും ഇരു ടീമുകളുടെയും താരമാണ് ഒന്നാം സ്ഥാനക്കാർ. 19 വിക്കറ്റുകളുമായി ഗുജറാത്തിന്റെ റാഷിദ് ഖാനും വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ ഉണ്ട്.



