ന്യൂഡല്‍ഹി– “ക്യാപ്റ്റന്‍ കൂൾ” -ലോക ക്രിക്കറ്റില്‍ ഏറെ പ്രചാരമുള്ള ഈ വിശേഷണത്തിന് ഒടുവില്‍ ഔദ്യോഗികതയുണ്ടാകാനിരിക്കുകയാണ്. ഈ പേര് ആദ്യമായി ആരെയും ഓർമ്മിപ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിയെയാണ്. അദ്ദേഹം തന്നെയാണ് ഇപ്പോൾ ഈ വിശേഷണത്തിന് ട്രേഡ്മാര്‍ക്ക് നേടാനുള്ള ശ്രമം നടത്തുന്നത്.
ധോണി “ക്യാപ്റ്റന്‍ കൂള്‍” എന്ന പേര് ട്രേഡ്മാര്‍ക്കായി രജിസ്റ്റർ ചെയ്യാനായി അപേക്ഷ നൽകിയതായും, ഇതിനുള്ള അംഗീകാരം ട്രേഡ്മാര്‍ക്‌സ് റജിസ്ട്രി പോര്‍ട്ടലിൽ രേഖപ്പെടുത്തിയതായും ഔദ്യോഗിക ട്രേഡ്മാര്‍ക്ക് ജേണലില്‍ ജൂണ്‍ 16ന് പ്രസിദ്ധീകരിച്ചതായി വ്യക്തമാകുന്നു. നാല് മാസങ്ങൾക്കുള്ളിൽ ഈ ട്രേഡ്മാര്‍ക്കിനെതിരെ എതിര്‍പ്പുകള്‍ ഉന്നയിക്കാനാകും. എതിര്‍പ്പൊന്നുമില്ലെങ്കില്‍, ഈ പേര് ഉപയോഗിക്കുന്നതിന് നിയമപരമായ അവകാശം ധോണിക്ക് ലഭിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയതിട്ടുണ്ട്.
ഈ ട്രേഡ്മാര്‍ക്ക് നേടിയാൽ, സ്പോര്‍ട്‌സ് ട്രെയിനിങ് സെന്ററുകള്‍, കോച്ചിങ് സേവനങ്ങള്‍, മറ്റ് പരിശീലന പരിപാടികള്‍ എന്നിവയ്ക്കായി “ക്യാപ്റ്റന്‍ കൂള്‍” എന്ന പേര് ഉപയോഗിക്കാൻ ധോണിക്ക് പൂർണ അവകാശം ലഭിക്കും.
ആദ്യ ഘട്ടത്തില്‍ ട്രേഡ്മാര്‍ക്ക് റജിസ്ട്രിയിൽ നിന്ന് എതിര്‍പ്പുകൾ ഉയര്‍ന്നിരുന്നുവെന്നും, അതിന് പിന്നിൽ ട്രേഡ്മാര്‍ക്ക് ആക്ടിലെ സെക്ഷന്‍ 11(1) പ്രകാരമുള്ള നിയമോപാധികളാണെന്നും ധോനിയുടെ അഭിഭാഷകയായ മാനസി അഗർവാൾ പറഞ്ഞു. സമാനമായ പേര് മുമ്പേയുള്ളതിനാല്‍, പൊതുജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ടെന്നായിരുന്നു എതിര്‍പ്പിന്റെ അടിസ്ഥാനം.
എങ്കിലും, “ക്യാപ്റ്റന്‍ കൂള്‍” എന്ന പേരിൽ ധോണി ഏറെ കാലമായി അറിയപ്പെടുന്ന വ്യക്തിയാണെന്നും, ആരാധകരുടേയും മീഡിയയുടേയും ഇടയിൽ ഈ പേര് ധോണിയുടെ ഐഡന്റിറ്റിയായി മാറിയിട്ടുണ്ടെന്നുമാണ് അഭിഭാഷകര്‍ വാദിച്ചത്. ഇവയൊക്കെ പരിഗണിച്ച ശേഷമാണ് ട്രേഡ്മാര്‍ക്ക് റജിസ്ട്രി ഈ പേരിന് അംഗീകാരം നല്‍കിയതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.