ന്യൂയോർക്ക് – 2026-ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് വേദിയാകുന്ന ന്യൂജേഴ്സിയിൽ യാത്രാനിരക്കിനെച്ചൊല്ലി വൻ വിവാദം. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്കുള്ള ട്രെയിൻ, ബസ് യാത്രകൾക്ക് ഒരാൾക്ക് 150 ഡോളർ (ഏകദേശം 12,500 രൂപ) ഈടാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള ചിലവ് ഫിഫ വഹിക്കുന്നില്ലെന്ന് ന്യൂജേഴ്സി ഗവർണർ മൈക്കി ഷെറിൽ ആരോപിച്ചു. നികുതിപ്പണം ഇതിനായി ചിലവാക്കാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി.
ആതിഥേയ നഗരങ്ങൾ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നതാണെന്നും ഇത്തരം ഉയർന്ന നിരക്ക് സാമ്പത്തിക നേട്ടത്തെ ബാധിക്കുമെന്നും ഫിഫ പ്രതികരിച്ചു. മത്സരം നടക്കുന്ന എട്ട് ദിവസങ്ങളിൽ സാധാരണ യാത്രക്കാർക്ക് നിയന്ത്രണമുണ്ടാകും. 40,000 ആരാധകർക്ക് മാത്രമായിരിക്കും ട്രെയിൻ സർവീസ് ലഭിക്കുക.
ന്യൂയോർക്ക് ഗവർണറും മറ്റ് ഡെമോക്രാറ്റിക് നേതാക്കളും ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു. ലോകകപ്പ് ഫൈനൽ കാണാനെത്തുന്നവരെ പിഴിഞ്ഞുള്ള ഈ നീക്കം മേഖലയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ഇവരുടെ പക്ഷം. 2026 ജൂലൈ 19-നാണ് ഫൈനൽ മത്സരം നടക്കുന്നത്.



