റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായിലി കുടിയേറ്റക്കാരുടെ ആക്രമണങ്ങളും പീഡനങ്ങളും ജനുവരിയില്‍ ഏകദേശം 700 ഫലസ്തീനികളുടെ പലായനത്തിന് കാരണമായതായി ഐക്യരാഷ്ട്രസഭ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഗാസ യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പലായന നിരക്കാണിത്. ഏതാനും യു.എന്‍ ഏജന്‍സികള്‍ സമാഹരിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ യു.എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം കുറഞ്ഞത് 694 ഫലസ്തീനികള്‍ സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ജനുവരി അവസാനത്തോടെ, വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ നിര്‍ബന്ധിത കുടിയിറക്കത്തിന് പ്രധാന കാരണമായി മാറിയെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.
ജനുവരിയില്‍ കുടിയിറക്കങ്ങള്‍ വര്‍ധിച്ചു. മാസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കു ശേഷം ജോര്‍ദാന്‍ താഴ്വരയിലെ റാസ് ഐന്‍ അല്‍ഔജ ബെദൂയിന്‍ സമൂഹത്തിലെ 130 കുടുംബങ്ങള്‍ വീട് വിട്ടിറങ്ങി. റാസ് ഐന്‍ അല്‍ഔജ സമൂഹം പൂര്‍ണ്ണമായും സ്വന്തം പ്രദേശത്തു നിന്ന് പലായനം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി രാവും പകലും കുടിയേറ്റക്കാരുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം ഇന്ന് സമൂഹത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് ബെദൂയിന്‍ സമൂഹത്തില്‍ താമസിച്ചിരുന്ന ഫര്‍ഹാന്‍ അല്‍ജഹാലീന്‍ അന്ന് എ.എഫ്.പിയോട് പറഞ്ഞു.
1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാര്‍, ഫലസ്തീന്‍ സമൂഹങ്ങള്‍ ഉപയോഗിക്കുന്ന കാര്‍ഷിക ഭൂമികളില്‍ തങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാനുള്ള ഒരു മാര്‍ഗമായി മേച്ചില്‍പ്പുറങ്ങള്‍ ഉപയോഗിക്കുന്നു. ഇതിലൂടെ ക്രമേണ ഫലസ്തീനികള്‍ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കുന്നതായി ഇസ്രായില്‍ സംഘടനയായ പീസ് നൗ റിപ്പോര്‍ട്ട് പറഞ്ഞു. ഫലസ്തീനികളെ പുറത്താക്കാന്‍, ഇസ്രായില്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പിന്തുണയോടെ കുടിയേറ്റക്കാര്‍ ഉപദ്രവം, ഭീഷണി, അക്രമം എന്നിവയിലേക്ക് തിരിയുന്നതായി പീസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീനിന്റെ കാര്യത്തില്‍ എല്ലാ കണ്ണുകളും ഗാസയിലാണ്. അതേസമയം വെസ്റ്റ് ബാങ്കില്‍ വംശീയ ഉന്മൂലനം നടക്കുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു – നിര്‍ബന്ധിത കുടിയിറക്ക ഭീഷണി നേരിടുന്ന ഫലസ്തീന്‍ സമൂഹങ്ങളെ പിന്തുണക്കുന്ന എന്‍.ജി.ഒ ഗ്രൂപ്പായ വെസ്റ്റ് ബാങ്ക് പ്രൊട്ടക്ഷന്‍ കോയലിഷന്‍ ഡയറക്ടര്‍ അല്ലെഗ്ര പാച്ചെക്കോ എ.എഫ്.പിയോട് പറഞ്ഞു. പെര്‍മിറ്റ് ഇല്ലാതെ നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് ഇസ്രായില്‍ സൈന്യം കെട്ടിടങ്ങളും വീടുകളും പൊളിച്ചുമാറ്റുമ്പോഴും വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ കുടിയിറക്കപ്പെടുന്നു. ജനുവരിയില്‍ ഇസ്രായില്‍ സൈന്യം വീടുകള്‍ പൊളിച്ചുമാറ്റിയതിനാല്‍ 182 ഫലസ്തീനികള്‍ കുടിയിറക്കപ്പെട്ടതായി യു.എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ ജറൂസലം ഒഴികെ, അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികളില്‍ അഞ്ചു ലക്ഷത്തിലധികം ഇസ്രായിലികള്‍ താമസിക്കുന്നു. ഏകദേശം 30 ലക്ഷം ഫലസ്തീനികളും വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നു. ഒക്ടോബറില്‍ മാത്രം ഫലസ്തീനികള്‍ക്കെതിരായ ജൂതകുടിയേറ്റക്കാരുടെ 260 ആക്രമണങ്ങള്‍ യു.എന്‍ രേഖപ്പെടുത്തി.
2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഗാസ മുനമ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചു. അതിനുശേഷം, പോരാളികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 1,035 ഫലസ്തീനികളെയെങ്കിലും ഇസ്രായില്‍ സൈന്യമോ ജൂതകുടിയേറ്റക്കാരോ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍, സൈനികര്‍ ഉള്‍പ്പെടെ കുറഞ്ഞത് 45 ഇസ്രായിലികളെങ്കിലും ഫലസ്തീനികള്‍ നടത്തിയ ആക്രമണങ്ങളിലോ ഇസ്രായിലി സൈനിക നടപടികളിലോ കൊല്ലപ്പെട്ടതായി ഔദ്യോഗിക ഇസ്രായിലി കണക്കുകള്‍ പറയുന്നു.



