വാഷിംഗ്ടണ്‍ – ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് അവിടുത്തെ വൈദ്യുതി നിലയങ്ങൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണം പത്തു ദിവസത്തേക്ക് കൂടി നീട്ടിവെച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലെ തന്റെ പോസ്റ്റിലൂടെയാണ് 2026 ഏപ്രില്‍ 6 തിങ്കളാഴ്ച അമേരിക്കൻ സമയം രാത്രി 8 മണി വരെ സമയപരിധി നീട്ടിയ കാര്യം ട്രംപ് വ്യക്തമാക്കിയത്. ഇറാൻ ഏഴ് ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടതെങ്കിലും താൻ അവർക്ക് പത്തു ദിവസം അനുവദിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. നിലവിൽ ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മാധ്യമങ്ങളിൽ വരുന്ന പല വാർത്തകളും തെറ്റാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. മോശം പ്രത്യയശാസ്ത്രം പിന്തുടരുന്നവരെ ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.
യു.എസും ഇസ്രായേലും നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കാൻ ഇറാൻ ഒരു കരാറിലെത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ആണവ മോഹങ്ങൾ ഉപേക്ഷിച്ച് ഇറാൻ പുതിയൊരു പാത തിരഞ്ഞെടുക്കാനുള്ള അവസരമാണിതെന്നും അല്ലാത്തപക്ഷം രാജ്യം ഏറ്റവും വലിയ പേടിസ്വപ്നമായി മാറുന്ന രീതിയിലുള്ള വ്യോമാക്രമണങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനികൾ കരാറിന് തയ്യാറാണെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാൻ ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഇറാന്റെ സൈനിക മോഹങ്ങൾ അവസാനിപ്പിക്കുന്നതുമായ ഒരു കരാറിനാണ് താൻ ശ്രമിക്കുന്നതെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം സൂചന നൽകി.
അതേസമയം നാലാഴ്ചയോളമായി തുടരുന്ന പോരാട്ടം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഏകപക്ഷീയവും അന്യായവുമാണെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു. എങ്കിലും നയതന്ത്രപരമായ ചർച്ചകൾ തുടരുകയാണെന്ന് അവർ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. യു.എസ് നിർദ്ദേശം പരസ്യമായി തള്ളുമ്പോഴും ചർച്ചകൾക്ക് ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ സമയപരിധി അവസാനിക്കുന്നതിന് മുൻപ് അഞ്ച് ദിവസത്തേക്ക് ആക്രമണം നീട്ടിവെക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഈ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പത്തു ദിവസത്തെ കൂടുതൽ സമയം കൂടി അനുവദിച്ചിരിക്കുന്നത്. തങ്ങളുടെ വൈദ്യുതി നിലയങ്ങൾ ആക്രമിച്ചാൽ മേഖലയിലെ മറ്റ് വൈദ്യുതി നിലയങ്ങളെയും ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.



