മലപ്പുറം– കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ സാഹചര്യം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട്ടാണ് യോഗം ചേരുന്നത്. തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി വലിയ വിജയം കൈവരിച്ചിട്ടും ഭരണനേതൃത്വത്തെ നിശ്ചയിക്കാൻ വൈകുന്നതിൽ ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം പരിഗണിക്കാതെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് താല്പര്യങ്ങൾക്ക് മുഖ്യമന്ത്രി ചർച്ചകളിൽ അമിത പ്രാധാന്യം ലഭിക്കുന്നതാണ് ലീഗിനെ ചൊടിപ്പിക്കുന്നതെന്നാണ് സൂചന. കൂടാതെ, ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കുമ്പോൾ മുന്നണിയിലെ പ്രധാന കക്ഷിയായ തങ്ങളുടെ അഭിപ്രായം തേടാത്തതിലും പാർട്ടിക്കുള്ളിൽ പ്രതിഷേധമുണ്ട്.
പുതിയ സർക്കാർ അധികാരമേൽക്കാത്തത് സംസ്ഥാനത്തെ ദൈനംദിന ഭരണത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഒരു മന്ത്രി പോലുമില്ലാത്തതിനാൽ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം പോലും പ്രതിസന്ധിയിലായ സാഹചര്യം നാളത്തെ യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യും. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഘടകകക്ഷികൾക്ക് പങ്കില്ലെന്ന കോൺഗ്രസ് നിലപാടിനോടുള്ള വിയോജിപ്പും യോഗത്തിൽ ഉയർന്നുവന്നേക്കും. ചർച്ചകളിൽ നേരിട്ട് പങ്കെടുപ്പിച്ചില്ലെങ്കിലും, അന്തിമ തീരുമാനമെടുത്ത ശേഷം മാധ്യമങ്ങളെ അറിയിക്കുന്നതിന് മുമ്പായി തങ്ങളെ വിവരം ധരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി മുന്നണിയിൽ സ്വീകരിക്കേണ്ട നിലപാടുകൾ നാളത്തെ യോഗത്തിൽ തീരുമാനിക്കും.



