മലപ്പുറം– മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നിലമ്പൂരില്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വാഗ്ദാനങ്ങള്‍ പറയുകയാണെന്നും ജനങ്ങളുടെ ജീവത്പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ ഇടതുപക്ഷത്തിനാവുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെ അന്യായമായി ഉപയോഗിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഷാഫി പറമ്പില്‍ എം.എല്‍.എയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. പാലക്കാട്ടെ പെട്ടിപരിശോധനയുടെ തനിയാവര്‍ത്തനമാണ് നിലമ്പൂരിലും ഉണ്ടായത്. ഒരു ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ചും ആംഗ്യം കാണിച്ചും പരിശോധന നടത്തിയത് മന:പൂര്‍വ്വമുള്ള അവഹേളനമാണ്. ഇതില്‍ തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ദേശീയ പാത തകര്‍ന്ന സ്ഥലം മലപ്പുറത്ത് പലതവണ വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോ സന്ദര്‍ശിച്ചിട്ടില്ല. മലപ്പുറത്തെക്കുറിച്ച് മോശമായി നടത്തിയ പ്രസ്താവനയില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കുകയോ തെറ്റുതിരുത്തുകയോ ചെയ്തിട്ടില്ല. വന്യമൃഗ ശല്യത്തെക്കുറിച്ച് 4 തവണ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നൊട്ടീസ് കൊടുത്തിട്ട് പോലും അതനുവദിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. കെട്ടിട നികുതി, വൈദ്യുതി നിരക്ക്, ഭൂനികുതി, ബസ് നിരക്ക് തുടങ്ങി കോടതി ചെലവുകള്‍ വരെ ഭീമമായി കൂട്ടിയ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനം വിധിയെഴുതും. നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിലെ പ്രധാനമത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. വിലക്കയറ്റം, ദേശീയപാതയുടെ തുടരെ തുടരെയുള്ള തകര്‍ച്ച, കാര്‍ഷികമേഖയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലൊന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പിആര്‍ ഏജന്‍സിയിലുള്ളവര്‍ക്ക് 5 ശതമാനം വേതന വര്‍ധനവിനും പിഎസ് സി അംഗങ്ങളുടെ ശമ്പളം കൂട്ടാനും നടപടിയെടുക്കുന്ന സര്‍ക്കാര്‍ ആശാപ്രവര്‍ത്തകരുടെ രോദനം കേള്‍ക്കാന്‍ തയ്യാറായില്ലെന്നത് ഏറെ ദയനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഡിസിസി പ്രസിഡന്റ് വിഎസ് ജോയി എന്നിവരും വാര്‍ത്താസമ്മേനത്തില്‍ പങ്കെടുത്തു.