ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സംവരണത്തിനെതിരെ നടക്കുന്ന കലാപം രൂക്ഷമായി തുടരുന്നു. സർക്കാരിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ ഈ ആഴ്ച 114 പേരെങ്കിലും കൊല്ലപ്പെട്ടതിനെത്തുടർന്ന് എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. രാജ്യത്തുടനീളം കർഫ്യൂ പ്രഖ്യാപിച്ചു.
പ്രതിഷേധത്തിൻ്റെ കേന്ദ്രമായ ധാക്കയിലെ ചില പ്രദേശങ്ങളിലും കർഫ്യൂ നടപ്പാക്കാൻ സുരക്ഷാ സേന റോഡ് തടഞ്ഞു. ശനിയാഴ്ച ഇടയ്ക്കിടെ നടന്ന ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് നാല് പേരെങ്കിലും മരിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രാജ്യത്തെ സ്ഥിതിഗതികൾ കണക്കിലെടുത്ത് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാർ ഞായറാഴ്ചയും തിങ്കളാഴ്ചയും “പൊതു അവധി” ആയി പ്രഖ്യാപിച്ചു, അടിയന്തര സേവനങ്ങൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. ബുധനാഴ്ച മുതൽ സർവകലാശാലകളും കോളേജുകളും അധികൃതർ അടച്ചിരുന്നു.
പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ കുടുംബങ്ങൾക്കായി 30% സംവരണം ചെയ്ത സർക്കാർ തീരുമാനത്തിന് എതിരെയാണ് പ്രക്ഷോഭം. സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഞായറാഴ്ച സുപ്രീം കോടതി പരിഗണിക്കും.
2018ൽ ഹസീന സർക്കാർ ക്വാട്ട സമ്പ്രദായം റദ്ദാക്കിയിരുന്നുവെങ്കിലും കഴിഞ്ഞ മാസം കോടതി ഇത് പുനഃസ്ഥാപിച്ചു. സർക്കാർ അപ്പീലിന് ശേഷം സുപ്രീം കോടതി തീരുമാനം താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തുടർച്ചയായ നാലാം തവണയും ഹസീന തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിലെ ഏറ്റവും വലിയ കലാപമാണിത്. ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന യുവാക്കൾക്കിടയിൽ വൻ തൊഴിൽ പ്രതിസന്ധിയുണ്ട്.
ബംഗ്ലാദേശിൽ വ്യാഴാഴ്ച മുതൽ ഇൻ്റർനെറ്റ്, ടെക്‌സ്‌റ്റ് മെസേജ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു, പൊതുസമ്മേളനങ്ങൾക്കുള്ള നിരോധനം ലംഘിച്ച് പ്രതിഷേധിച്ചവരെ പോലീസ് ആയുധം ഉപയോഗിച്ച് നേരിട്ടു.
ബംഗ്ലാദേശ് ആസ്ഥാനമായുള്ള മീഡിയ ഓർഗനൈസേഷനുകളുടെ വെബ്‌സൈറ്റുകൾ അപ്‌ഡേറ്റ് ചെയ്യുന്നില്ല. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മരവിച്ച സ്ഥിതിയാണ്.
കലാപത്തിൽ മരണസംഖ്യ ഉയരുകയും പോലീസിനും മറ്റ് സുരക്ഷാ സേനയ്ക്കും പ്രതിഷേധം നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്തതോടെ അധികാരികൾ കർഫ്യൂ ഏർപ്പെടുത്തുകയും രാജ്യത്തുടനീളം സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. ആവശ്യമെങ്കിൽ കണ്ടാൽ വെടിവയ്ക്കാൻ ഉത്തരവിട്ടു.
സാധനങ്ങൾ വാങ്ങാനും മറ്റ് ജോലികൾ പൂർത്തിയാക്കാനും ആളുകളെ അനുവദിക്കുന്നതിനായി ശനിയാഴ്ച ഉച്ച മുതൽ രണ്ട് മണിക്കൂർ കർഫ്യൂവിന് ഇളവ് നൽകി. ധാക്കയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സൈന്യം മണൽചാക്കുകൾ ഉപയോഗിച്ച് റോഡ് ബ്ലോക്കുകളും ബങ്കറുകളും സ്ഥാപിച്ചു.
മധ്യ ബംഗ്ലാദേശ് ജില്ലയായ നർസിൻഡിയിൽ പ്രതിഷേധക്കാർ വെള്ളിയാഴ്ച ജയിലിൽ അതിക്രമിച്ച് കയറി 850-ലധികം തടവുകാരെ മോചിപ്പിക്കുകയും ജയിലിന് തീയിടുകയും ചെയ്തതായി പോലീസിനെ ഉദ്ധരിച്ച് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തു.
പ്രതിപക്ഷ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വിദ്യാർത്ഥി പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്തതായി മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നാടുകടത്തപ്പെട്ട ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പ്രമുഖ സ്റ്റുഡൻ്റ് കോ-ഓർഡിനേറ്ററായ നഹിദ് ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തതായി സമരക്കാർ സന്ദേശത്തിൽ പറഞ്ഞു. അക്രമം ആരംഭിച്ചതിന് ശേഷം ഏകദേശം 1000 ഇന്ത്യൻ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യ പറഞ്ഞു.