ഭൂപതിവ് ചട്ടഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഭൂപ്രശ്നങ്ങൾ കൊണ്ട് പ്രതിസന്ധിയിലായ മലയോര ജനതക്ക് ഇത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം അറിയിച്ചു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസം ഇതോടെ നീങ്ങി.
മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കിയിരുന്നു. കൃഷി, വീട് നിര്‍മ്മാണം എന്നിവയ്ക്കായി പതിച്ചു കൊടുത്ത ഭൂമിയില്‍ കടകള്‍, മറ്റ് ചെറുകിട നിര്‍മ്മാണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിച്ച് നല്‍കുന്നതാണ് നിയമാഭേദഗതിയിലൂടെ ഉണ്ടായ പ്രധാന മാറ്റം.
1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ അപേക്ഷ കിട്ടി 90 ദിവസത്തിനകം ക്രമപ്പെടുത്തുമെന്നും 1500- 3000 ചതുരശ്ര അടി വരെ ക്രമപ്പെടുത്താൻ ഭൂമിയുടെ ന്യായ വിലയുടെ 5 ശതമാനം കെട്ടി വെക്കണമെന്നും ഭേദഗതിയിൽ പറയുന്നുണ്ട്.
3000 – 5000 ചതുരശ്ര അടി വരെ 10 ശതമാനം, 5000 – 10000 ചതുരശ്ര അടി വരെ 20 ശതമാനം, 10000 – 20000 ചതുരശ്ര അടി വരെ 40 ശതമാനം, 20000 – 40000 ചതുരശ്ര അടി 50 ശതമാനം ഫീസ് നൽകണം. ക്വാറികൾ പോലുള്ളവയ്ക്ക് മുഴുവൻ ന്യായവിലയും നൽകണമെന്നാണ് ഭേദഗതി വ്യക്തമാക്കുന്നത്.
അതേസമയം, ജിഎസ്‌ടി സ്ലാബ് മാറ്റം സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ക്ഷേമ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുമെന്നും സംസ്ഥാനങ്ങളുടെ നഷ്ടം നികത്താൻ നടപടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.