തിരുവനന്തപുരം- കഠിനമായ ചൂടിനെത്തുടർന്ന് വൈദ്യുതി ഉപയോഗം റെക്കോർഡുകൾ ഭേദിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. വൈകിട്ട് ആറ് മണി മുതൽ രാത്രി പന്ത്രണ്ട് മണി വരെയുള്ള സമയത്ത് അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ് ഉണ്ടാകും. അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐ.എസിന്റെ അധ്യക്ഷതയിൽ ചേർന്ന കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. നിയന്ത്രണം ഏർപ്പെടുത്താനുള്ള ചുമതല സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എൻജിനീയർക്ക് കൈമാറി. സ്ഥിതിഗതികൾ ദിവസവും വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി കണക്കിലെടുത്ത് വൈകിട്ട് ആറ് മുതൽ രാത്രി പന്ത്രണ്ട് വരെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ. ഇന്നലെ മാത്രം 118.26 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഏപ്രിൽ 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്. ഇതിൽ 91.78 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങിയതാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5932 മെഗാവാട്ടായി ഉയർന്നു. പലയിടങ്ങളിലും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം തുടരുന്നത് ജനരോഷത്തിന് കാരണമാകുന്നുണ്ട്. ആലുവ തോട്ടക്കാട്ടുകരയിൽ വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ച് പ്രതിഷേധിച്ചത് ഇതിന്റെ സൂചനയാണ്.
പ്രതിസന്ധി മറികടക്കാൻ മൂന്ന് സ്വകാര്യ ഉൽപ്പാദകരിൽ നിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ശ്രമം തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച പത്ത് രൂപയിൽ താഴെ നിരക്കിൽ ഇവരിൽ നിന്ന് വൈദ്യുതി ലഭ്യമാകുമോ എന്നാണ് ബോർഡ് പരിശോധിക്കുന്നത്. കൂടാതെ, കേന്ദ്ര വിഹിതത്തിൽ നിന്ന് 150 മെഗാവാട്ട് വൈദ്യുതി ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വരും ദിവസങ്ങളിലും ഉപയോഗം ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന സൂചന.



