കോഴിക്കോട്- പേരാമ്പ്ര മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ മെറ്റീരിയൽ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമ നടപടിക്കൊരുങ്ങി കോഴിക്കോട് ഡി.സി.സി. ഗുരുതരമായ വീഴ്ച വരുത്തിയ റിട്ടേണിങ് ഓഫീസർക്കെതിരെ നടപടി വൈകുന്നതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അറിയിച്ചു. ഇത്രയും ഗൗരവകരമായ വിഷയത്തിൽ നടപടി ഉണ്ടാകാത്തത് ജനാധിപത്യ കേരളത്തിന് ചേർന്നതല്ലെന്നും, പൊതുജനങ്ങളുടെ സംശയം ദൂരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി ഒരു മുന്നണിക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നത് കേരള ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിട്ടേണിങ് ഓഫീസറുടെ ഭാഗത്ത് നിന്ന് വലിയ പിഴവ് സംഭവിച്ചതായി ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലായെന്നാണ് ആരോപണം.
സുരക്ഷാ കാര്യങ്ങളിൽ ജില്ലാ കളക്ടറുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമാണ്. വോട്ടുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിന് തൊട്ടടുത്ത് തന്നെ മെറ്റീരിയൽ റൂം സജ്ജീകരിച്ചതും, അത് തുറക്കാൻ അനുമതി നൽകിയതും കളക്ടറുടെ പിഴവാണെന്നാണ് ഉയരുന്ന ആക്ഷേപം. സംഭവത്തിൽ ഉടൻ നടപടി വേണമെന്നാണ് ഡി.സി.സിയുടെ ആവശ്യം.



