ആലപ്പുഴ- യു. പ്രതിഭ എം.എൽ.എയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് എക്സൈസ്. പ്രതിഭയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. മറ്റു ഒൻപതു പേർക്കെതിരെയാണ് നിയമനടപടികൾ സ്വീകരിക്കുക. ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കുമ്പോൾ പ്രതിഭയുടെ മകനെ ഒഴിവാക്കും. കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എം.എൽ.എ നൽകിയ പരാതിയിലാണ് അസി.എക്സൈസ് കമ്മീഷണർ എസ് അശോക് കുമാർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു.
ഡിസംബർ 28 നായിരുന്നു യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് യു പ്രതിഭ എം.എൽ.എ നൽകിയ പരാതിയിലുള്ളത്.