ജിദ്ദ -ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകൾ അയൽരാജ്യങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ തടയാൻ ഇറാഖ് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആറ് അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളാണ് ജിദ്ദയിൽ വെച്ച് ഈ ആവശ്യം ഉന്നയിച്ചത്. ഇറാൻ നേരിട്ടോ അവരുടെ കീഴിലുള്ള മറ്റ് ഗ്രൂപ്പുകൾ വഴിയോ ഇറാഖിലെ സായുധ ഗ്രൂപ്പുകള്‍ വഴിയോ നടത്തുന്ന ആക്രമണങ്ങളെയും പ്രസ്താവന ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും ലംഘനമാണെന്ന് ഈ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
അയൽരാജ്യങ്ങൾക്കെതിരായ ഭീഷണികൾ അവസാനിപ്പിക്കാൻ ഇറാനെ ബാധ്യസ്ഥമാക്കുന്ന 2026-ലെ യുഎൻ രക്ഷാസമിതി പ്രമേയത്തിന്റെ (നമ്പർ 2817) നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. സഹോദര്യ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഇറാഖ് സർക്കാർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും സ്വന്തം മണ്ണിൽ നിന്ന് ഉത്ഭവിക്കുന്ന ആക്രമണങ്ങൾ തടയാൻ ഉടനടി ഇടപെടണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ച്, സ്വന്തം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഈ ആറ് രാജ്യങ്ങളും വ്യക്തമാക്കി.
മേഖലയിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട സ്ലീപ്പർ സെല്ലുകളുടെയും മറ്റ് സംഘടനകളുടെയും പ്രവർത്തനങ്ങളെ പ്രസ്താവന കുറ്റപ്പെടുത്തി. ഇത്തരം ഗൂഢാലോചനകൾ തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സുരക്ഷാ സേനകളും സായുധ സേനകളും പുലർത്തുന്ന ജാഗ്രതയെ രാജ്യങ്ങൾ പ്രശംസിച്ചു. മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ സംയുക്തമായ നീക്കങ്ങൾ അത്യാവശ്യമാണെന്നും പ്രസ്താവന അടിവരയിടുന്നു.



