തെഹ്‌റാൻ – അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിലെത്തിയതിന് പിന്നാലെ, ലെബനോനിലെ ഇസ്രായേൽ ആക്രമണത്തെച്ചൊല്ലി പുതിയ തർക്കം ഉടലെടുത്തു. വെടിനിർത്തലിന്റെ അടിസ്ഥാനമായി ഇറാൻ സമർപ്പിച്ച പത്തിന പദ്ധതിയിലെ പ്രധാന വ്യവസ്ഥ ലെബനോനിലെ സമാധാനമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമാധാന ചർച്ചകളോടുള്ള ഇറാന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ കരാറെന്നും, എന്നാൽ ലെബനോനിലെ ആക്രമണങ്ങൾ നിർത്താൻ അമേരിക്കയും ഇസ്രായേലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനിൽ തടവിലായിരുന്ന രണ്ട് ഫ്രഞ്ച് പൗരന്മാരെ മോചിപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ ചർച്ച.
അതേസമയം, വെടിനിർത്തൽ കരാറിൽ ലെബനോനെയും ഉൾപ്പെടുത്തണമെന്ന ഇറാന്റെയും ഫ്രാൻസിന്റെയും ആവശ്യം അമേരിക്ക തള്ളി. ഇറാനുമായുള്ള കരാറിൽ ലെബനോനെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ലെബനോൻ വിഷയത്തിൽ അമേരിക്ക അത്തരമൊരു വാഗ്ദാനം നൽകിയിട്ടില്ലെന്നും, ലെബനോന്റെ പേരിൽ ചർച്ചകളിൽ നിന്ന് പിന്നോട്ട് പോകണോ എന്നത് ഇറാന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ സംയമനം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും, എന്നാൽ ഹുർമുസ് കടലിടുക്ക് തുറക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് ഇറാൻ പിന്മാറിയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വാൻസ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ബുധനാഴ്ച ലെബനോനിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 182 പേർ കൊല്ലപ്പെടുകയും 890 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കയുമായി ചർച്ച നടത്തുന്നത് ഇനി യുക്തിരഹിതമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് ഇതേത്തുടർന്ന് പ്രതികരിച്ചു. കരാർ ലംഘിച്ച് ഇസ്രായേൽ ആക്രമണം തുടരുന്നത് ചർച്ചകളെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ അമേരിക്കയ്ക്കും ഇസ്രായേലിനും മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഇറാൻ യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിൽ പാകിസ്ഥാനിൽ വെച്ച് ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടക്കും. യുഎസ് പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കും. സംഘത്തിൽ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരും ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇറാന്റെ ആണവ പദ്ധതികളും പ്രാദേശിക നയങ്ങളും ഉയർത്തുന്ന ആശങ്കകൾ പരിഹരിക്കാൻ ഈ ചർച്ചകൾ വഴിതുറക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ പ്രത്യാശ പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളിൽ ഫ്രാൻസ് സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



