തെഹ്‌റാന്‍ – ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. ഇറാനില്‍ നടന്ന യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളെ തുടര്‍ന്ന്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ലാരിജാനി നിഷേധിച്ചു. പ്രസിഡന്റ് ട്രംപ് മിഥ്യാ സ്വപ്നങ്ങള്‍ കൊണ്ട് മേഖലയെ കുഴപ്പത്തിലാക്കി. ഇപ്പോള്‍ യു.എസ് സേനകള്‍ക്കിടയില്‍ കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായും ലാരിജാനി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ദോഹ, കുവൈത്ത്, ദുബൈ, അബുദാബി, ബഹ്റൈന്‍ എന്നിവ ലക്ഷ്യമിട്ട് ഇന്ന് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പുതിയ തരംഗം ആരംഭിച്ചു. ദോഹ, ഖത്തര്‍, ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ വലിയ സ്‌ഫോടനങ്ങള്‍ കേട്ടു. കുവൈത്തിലെ അഹ്‌മദി റിഫൈനറിയില്‍ അവശിഷ്ടങ്ങള്‍ വീണതായും രണ്ട് തൊഴിലാളികള്‍ക്ക് നിസ്സാര പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബഹ്റൈനിലെ സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി തുറമുഖത്തും ആക്രമണമുണ്ടായി. ഇവിടെ തടഞ്ഞ മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്ന വിദേശ കപ്പലില്‍ തീപ്പിടിത്തമുണ്ടായി. ഈ സംഭവത്തില്‍ ഏഷ്യന്‍ വംശജനായ തൊഴിലാളി മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



