തെഹ്റാൻ– അമേരിക്കയുമായുള്ള എല്ലാവിധ നയതന്ത്ര ചർച്ചകളും ഇറാൻ നിർത്തിവെച്ചു. ഇനിമുതൽ വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്ക് തുറക്കാനും വെടിനിർത്തലിന് വഴങ്ങാനും ഇറാനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനായി അമേരിക്കയും ഇസ്രായിലും ബോംബാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇറാൻ നാഗരികതയെ നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് അമേരിക്കയുമായുള്ള നേരിട്ടുള്ള ആശയവിനിമയം ഇറാൻ വിച്ഛേദിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഇറാനുമായുള്ള കരാറിലെത്താനുള്ള സമയപരിധി അവസാനിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ചർച്ചകളിൽ പുരോഗതിയുണ്ടാവുകയും വ്യക്തമായ സാഹചര്യം രൂപപ്പെടുകയും ചെയ്താൽ സമയപരിധി സംബന്ധിച്ച തീരുമാനത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നത് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.



