തെഹ്‌റാന്‍ – ഹുര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതായും അതിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും ആക്രമിക്കുമെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ മുതിര്‍ന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി പറഞ്ഞു. എന്നാല്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും കടലിടുക്ക് അടച്ചിട്ടില്ലെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡിനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, ഗ്യാസ് കയറ്റുമതി പാത അടച്ചുപൂട്ടുകയാണെന്ന് ഇറാന്‍ ശനിയാഴ്ച കപ്പലുകളെ അറിയിച്ചിരുന്നു. ഇറാന്റെ പുതിയ മുന്നറിയിപ്പ് ഇക്കാര്യത്തില്‍ ഏറ്റവും വ്യക്തമാണ്. ഇത് ആഗോള എണ്ണ പ്രവാഹത്തിന്റെ അഞ്ചിലൊന്ന് തടസ്സപ്പെടുത്തുകയും അസംസ്‌കൃത എണ്ണ വില കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണി ഉയര്‍ത്തുന്നു.
ഹുര്‍മുസ് കടലിടുക്ക് അടച്ചിരിക്കുന്നു – ജബാരി സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഏതെങ്കിലും കപ്പലുകള്‍ ഇതിലൂടെ കടന്നുപോകാന്‍ ശ്രമിച്ചാല്‍, റെവല്യൂഷണറി ഗാര്‍ഡ് വീരന്മാരും നാവികസേനയും ആ കപ്പലുകള്‍ ആക്രമണത്തിലൂടെ കത്തിക്കുമെന്ന് ജബാരി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയാണിത്. സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, യു.എ.ഇ തുടങ്ങിയ ഗള്‍ഫിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യങ്ങളെ ഒമാന്‍ ഉള്‍ക്കടലുമായും അറേബ്യന്‍ കടലുമായും ഹുര്‍മുസ് കടലിടുക്ക് ബന്ധിപ്പിക്കുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തിങ്കളാഴ്ച വൈകുന്നേരം പുതിയ ആക്രമണങ്ങള്‍ പ്രഖ്യാപിച്ചു. ഒമാന്‍ തീരത്ത് യുദ്ധക്കപ്പലുമായി ഏറ്റുമുട്ടിയതായി റെവല്യൂഷണറി ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍, ഇസ്രായിലി ലക്ഷ്യങ്ങള്‍ക്കെതിരെ ഇറാന്‍ ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4 ന്റെ പന്ത്രണ്ടാം ഘട്ടം ആരംഭിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്കില്‍ ഇന്ധന ടാങ്കര്‍ കത്തുന്നതായി റെവല്യൂഷണറി ഗാര്‍ഡിനെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച ആരംഭിച്ച യു.എസ്-ഇസ്രായില്‍ ആക്രമണത്തിനെതിരെ ഇറാന്‍ പ്രതികാര നടപടികള്‍ ആരംഭിച്ചതിനുശേഷം മേഖലയില്‍ അമേരിക്കയുമായും ഇസ്രായിലുമായും ബന്ധമുള്ള 500 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് സ്ഥിരീകരിച്ചു.
സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇറാന്‍ സായുധ സേനാംഗങ്ങള്‍ 60 തന്ത്രപ്രധാന ലക്ഷ്യങ്ങളെയും 500 അമേരിക്കന്‍, ഇസ്രായില്‍ സൈനിക ലക്ഷ്യങ്ങളെയും ആക്രമിച്ചു. അമേരിക്കന്‍, ഇസ്രായില്‍ സൈനിക ലക്ഷ്യങ്ങള്‍ക്കു നേരെ 700 ലധികം ഡ്രോണുകളും നൂറുകണക്കിന് മിസൈലുകളും വിക്ഷേപിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു.
തെല്‍അവീവിലും ജറൂസലമിലും ഗലീലിയിലുമുള്ള 20 സെനിക ലക്ഷ്യങ്ങള്‍ തങ്ങള്‍ ആക്രമിച്ചു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ്, ജറൂസലമിലെ ഇസ്രായില്‍ വ്യോമസേനാ ആസ്ഥാനം, ഹൈഫയിലെയും കിഴക്കന്‍ ജറൂസലമിലെയും സുരക്ഷാ, സൈനിക കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായും റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. ഖൈബര്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയത്.
തങ്ങളുടെ അടുത്ത ആക്രമണങ്ങള്‍ കൂടുതല്‍ തീവ്രവും വ്യാപകവുമായിരിക്കും. ഇസ്രായിലി നിവാസികള്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണം എന്നും റെവല്യൂഷണറി ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച അമേരിക്കയും ഇസ്രായിലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതാണ് എണ്ണ കയറ്റുമതിക്കുള്ള സുപ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്.
ഒമാനും ഇറാനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ കടലിടുക്ക്, വടക്ക് ഗള്‍ഫ് ഉള്‍ക്കടലിനെ ഒമാന്‍ ഉള്‍ക്കടലുമായും തെക്ക് അറേബ്യന്‍ കടലുമായും ബന്ധിപ്പിക്കുന്നു. ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഇതിന് 33 കിലോമീറ്റര്‍ വീതിയുണ്ട്. കൂടാതെ അതിന്റെ പ്രവേശന, എക്‌സിറ്റ് ചാനലുകളുടെ വീതി രണ്ട് ദിശകളിലും മൂന്ന് കിലോമീറ്ററില്‍ കവിയില്ല. ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് ഹുര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം പ്രതിദിനം ശരാശരി രണ്ടു കോടിയിലധികം ബാരല്‍ അസംസ്‌കൃത എണ്ണയും മറ്റു ഊര്‍ജ ഉല്‍പന്നങ്ങളും കടലിടുക്കിലൂടെ കടന്നുപോയതായി വോര്‍ടെക്‌സയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിലെ അംഗങ്ങളായ സൗദി അറേബ്യ, ഇറാന്‍, യു.എ.ഇ, കുവൈത്ത്, ഇറാഖ് എന്നിവ അവരുടെ അസംസ്‌കൃത എണ്ണയുടെ ഭൂരിഭാഗവും ഈ കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) കയറ്റുമതി രാജ്യങ്ങളില്‍ ഒന്നായ ഖത്തര്‍, അതിന്റെ എല്‍.എന്‍.ജി ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും ഈ കടലിടുക്ക് വഴിയാണ് കൊണ്ടുപോകുന്നത്.
ആക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായി അമേരിക്കയും ഇസ്രായിലും നതാന്‍സിലുള്ള ആണവ കേന്ദ്രം ലക്ഷ്യമിട്ടതായി ഇറാന്‍ ആരോപിച്ചു. 2025 ജൂണില്‍ ഇസ്രായില്‍ തുടക്കമിടുകയും പിന്നീട് അമേരിക്ക ചേരുകയും ചെയ്ത യുദ്ധത്തില്‍ ബോംബാക്രമണം നടത്തിയ കേന്ദ്രങ്ങളിലൊന്നാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



