ദുബായ്- ഗ്യാലറിയിൽനിന്ന് ആർത്തുവിളിച്ച ഇന്ത്യൻ ആരാധകരുടെയും ലോകത്താകമാനമുളള ക്രിക്കറ്റ് പ്രേമികളെയും ത്രസിപ്പിച്ച് ഇന്ത്യക്ക് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം. ഇടയ്ക്ക് കൈവിട്ടുവെന്ന് തോന്നിപ്പിച്ച മത്സരം അവസാന ഓവറുകളിലാണ് ഇന്ത്യക്കായി മാറിയത്. നാലു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നിർണായകമായ അവസാനത്തെ നാലു ഓവറുകളിൽ ഇന്ത്യൻ താരങ്ങളായ ഹാർദികും രാഹുലും പുറത്തെടുത്ത അസാമാന്യ ധൈര്യവും മികവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഹാർദിക് പതിനെട്ട് റൺസെടുത്തു പുറത്തായെങ്കിൽ രാഹുൽ 34 റൺസ് നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് നേടിയിരുന്നു. ദുബായിലെ പിച്ചിൽ ഈ സ്കോർ കണ്ടെത്തുന്നതിൽ കിവീസ് സ്പിന്നർമാർക്ക് കടുത്ത ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. ഒരു ഓവർ ശേഷിക്കേ ആയിരുന്നു ഇന്ത്യയുടെ വിജയം.
മറുപടി ബാറ്റിങില്‍ രോഹിത്ത് ശര്‍മ്മ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. താരം 83 പന്തില്‍ 76 റണ്‍സെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്‍ 31 റണ്‍സെടുത്തും രോഹിത്തിന് മികച്ച പിന്തുണ നല്‍കി. വിരാട് കോഹ് ലി ഒരു റണ്ണെടുത്ത് പുറത്തായത് നിരാശപടർത്തി. ശ്രേയസ് അയ്യര്‍ 48 റണ്‍സെടുത്ത് മികച്ച ബാറ്റിങ് പുറത്തെടുത്തു. ഹാർദിക് പാണ്ഡ്യേ 18 റൺസെടുത്തു.
ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിരുന്നു. മിച്ചല്‍ ബ്രെയ്സ്വെല്ലിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് കിവി സ്‌കോര്‍ 250 കടത്തിയത്. താരം 40 പന്തില്‍ 3 ഫോറും 2 സിക്സും സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു.
കടുത്ത പ്രതിരോധം തീര്‍ത്ത് ബാറ്റ് വീശിയ ഡാരില്‍ മിച്ചലാണ് പൊരുതിയ മറ്റൊരു കിവി ബാറ്റര്‍ താരവും അര്‍ധ സെഞ്ച്വറി കണ്ടെത്തി. 101 പന്തുകള്‍ നേരിട്ട് ഡാരില്‍ മിച്ചല്‍ 63 റണ്‍സെടുത്താണ് മടങ്ങിയത്. താരം 3 ഫോറുകള്‍ മാത്രമാണ് അടിച്ചത്. മുഹമ്മദ് ഷമിയാണ് മിച്ചലിനെ മടക്കിയത്.
മിന്നും തുടക്കമിട്ട ന്യൂസിലന്‍ഡിനെ ഇന്ത്യ സ്പിന്നില്‍ കരുക്കി. അതിവേഗം തുടങ്ങിയ കിവികളുടെ ചിറകു തളര്‍ത്തി സ്പിന്നര്‍മാര്‍ അരങ്ങ് വാണതോടെ കളി ഇന്ത്യന്‍ വരുതിയില്‍ നിന്നു. ന്യൂസിലന്‍ഡിനു നഷ്ടമായ 7ല്‍ 5 വിക്കറ്റുകളും സ്പിന്നര്‍മാര്‍ പോക്കറ്റിലാക്കി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമിക്കാണ് മറ്റൊരു വിക്കറ്റ്. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്നര്‍ റണ്ണൗട്ടായും മടങ്ങി.
ടോസ് നേടി ബാറ്റിങെടുത്ത കിവികള്‍ മിന്നും തുടക്കമാണിട്ടത്. ഓപ്പണര്‍മാര്‍ നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നിര്‍ണായക വിക്കറ്റ് നേട്ടം. തൊട്ടുപിന്നാലെ പന്തെടുത്ത കുല്‍ദീപിന്റെ അടുത്ത ഞെട്ടിക്കല്‍. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്ല്യംസനേയും പുറത്താക്കി കുല്‍ദീപ് കിവികളെ വീണ്ടും ഞെട്ടിച്ചു.
രചിന്‍ രവീന്ദ്രയും വില്‍ യങും ചേര്‍ന്ന ഓപ്പണിങ് 7.5 ഓവറില്‍ 57 റണ്‍സടിച്ചു നില്‍ക്കെയാണ് വരുണ്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. വില്‍ യങിനെ താരം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. യങ് 15 റണ്‍സില്‍ പുറത്തായി.
കിടിലന്‍ ബാറ്റിങുമായി കളം വാഴുമെന്നു തോന്നിച്ച രചിന്‍ രവീന്ദ്രയുടെ മടക്കം. നിര്‍ണായക ബൗളിങ് മാറ്റവുമായി എത്തിച്ച കുല്‍ദീപ് യാദവ് തന്റെ ആദ്യ പന്തില്‍ തന്നെ മികച്ച സ്‌കോറിലേക്ക് കുതിച്ച രചിന്‍ രവീന്ദ്രയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. രചിന്‍ 29 പന്തില്‍ 37 റണ്‍സെടുത്തു. താരം 4 ഫോറും ഒരു സിക്സും തൂക്കി.