ദമാം – അല്‍ഹസയില്‍ പെട്ട ഹുഫൂഫില്‍ വീട്ടിലുണ്ടായ അഗ്നിബാധയില്‍ ദാരുണമായി മരിച്ച ആറംഗ കുടുംബത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഹുഫൂഫിലെ അല്‍നആഥില്‍ ഡിസ്ട്രിക്ടിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്നിബാധയിലാണ് ആറംഗ കുടുംബം മരിച്ചത്. മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. അഹ്മദ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, മര്‍യം ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ലതീഫ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഇവരുടെ സഹോദര പുത്രന്‍ ഹസന്‍ അലി അല്‍ജിബ്‌റാന്‍ എന്നിവരാണ് മരിച്ചത്.
ഹുഫൂഫ് അല്‍ഖുദൂദ് ഖബര്‍സ്ഥാന്‍ മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി ഇതേ ഖബര്‍സ്ഥാനില്‍ അടുത്തടുത്ത ഖബറുകളില്‍ ആറു മയ്യിത്തുകളും ഖബറടക്കി. ബന്ധുക്കളും നാട്ടുകാരും അടക്കം വന്‍ജനാവലി അനന്തര കര്‍മങ്ങളില്‍ പങ്കെടുത്തു. ആറു മയ്യിത്തുകളും മസ്ജിദില്‍ നിന്ന് ഖബര്‍സ്ഥാനിലേക്ക് എടുത്തതോടെ ദുഃഖം അണപൊട്ടി ബന്ധുക്കള്‍ കരച്ചിലടക്കാന്‍ പാടുപെട്ടു.

ചാർജു ചെയ്തുകൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീട്ടിലെ സിറ്റിംഗ് റൂമില്‍ സോഫാ സെറ്റിയില്‍ ആണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്. ഈ സമയത്ത് 16 മുതല്‍ 40 വരെ വയസ് പ്രായമുള്ള കുടുംബാംഗങ്ങള്‍ വ്യത്യസ്ത മുറികളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. സോഫാ സെറ്റിയില്‍ നിന്ന് വീട്ടിനടകത്ത് വേഗത്തില്‍ തീ പടര്‍ന്നുപിടിച്ചു. വീട്ടിനകത്ത് കനത്ത പുക നിറഞ്ഞ് ശ്വാസംമുട്ടിയാണ് ആറു പേരും മരിച്ചത്. അഞ്ചു സഹോദരങ്ങളും ഇരുടെ സഹോദര പുത്രനുമാണ് മരണപ്പെട്ടത്. മരിച്ച യുവതിയുടെ വിവാഹ നിശ്ചയും ദുരന്തത്തിന് രണ്ടു ദിവസം മുമ്പാണ് നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.