ഗാസ– ഗാസയിൽ ഇസ്രായിൽ ആക്രമണം ശക്തമാക്കിയതോടെ തടവിലാക്കപ്പെട്ട 47 ബന്ദികളുടെ ചിത്രം പങ്കുവെച്ച് ഹമാസ്. ‘വിടവാങ്ങല്‍ ചിത്രം’ എന്ന പേരിലാണ് ഹമാസിന്റെ സായുധസേനാ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് ഈ ചിത്രം പുറത്തുവിട്ടത്. എല്ലാ ബന്ദികൾക്കും 1986ൽ പിടിക്കപ്പെട്ട റോൺ ആരാദ് എന്ന ഇസ്രയിലി വ്യോമസേന ഉദ്യോഗസ്ഥന്റെ പേരാണ് കൊടുത്തിരിക്കുന്നത്. കൂടാതെ, റോൺ ആരാദിന്റെ പേരിനൊപ്പം എല്ലാവർക്കും നമ്പറും നൽകിയിട്ടുണ്ട്.
ബന്ദികളിൽ 20 പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത് എന്ന് ഇസ്രായിലി പ്രസിദ്ധീകരണമായ വൈനെറ്റിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.2024 ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് ഹമാസ് 30 തടവുകാരെയാണ് വിട്ടയച്ചത്. 2000ത്തോളം പേരെയാണ് ഇസ്രായിൽ ഇതുവരെ വിട്ടയച്ചത്.
‘‘തടവുകാരെ ഗാസ നഗരത്തിന്റെ അയൽപക്കങ്ങളിൽ താമസിപ്പിച്ചിട്ടുണ്ട്. നെതന്യാഹു അവരെ കൊല്ലാൻ തീരുമാനിക്കാത്തിടത്തോളം കാലം അവരുടെ ജീവനെകുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല’’– അൽ ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞു.