തിരുവനന്തപുരം- നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത തോൽവിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിക്കും പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം സ്ഥാനം ഒഴിഞ്ഞു. തന്റെ രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. നിലവിൽ കിഫ്ബി അഡീഷണൽ സിഇഒ ആയ മിനി ആന്റണിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനുള്ള പ്രചാരണങ്ങൾക്കായി കിഫ്ബി കടമെടുത്ത പണം വിനിയോഗിച്ചതിലടക്കം കെ.എം. എബ്രഹാമിനെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ബി. അശോക് ഐഎഎസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കിഫ്ബിയുടെ പ്രവർത്തന ശൈലിയെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭരണമാറ്റത്തോടൊപ്പം അദ്ദേഹത്തിന്റെ പടിയിറക്കവും സംഭവിക്കുന്നത്.
കെ.എം. എബ്രഹാമിന്റെ രാജിയോടെ കിഫ്ബിയുടെ ഭാവി പ്രവർത്തനങ്ങൾ എങ്ങനെയാകുമെന്ന കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ആകാംക്ഷ നിലനിൽക്കുന്നുണ്ട്. മുൻ സർക്കാരിന്റെ കാലത്തെ ബജറ്റിതര വായ്പാ രീതികളിലും കിഫ്ബിയുടെ ഘടനയിലും പുതിയ യുഡിഎഫ് സർക്കാർ മാറ്റങ്ങൾ വരുത്തുമോ എന്നതാണ് പ്രധാന ചോദ്യം. കെ.എം. എബ്രഹാമിന്റെ നടപടികളോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരെ ദ്രോഹിക്കാൻ ശ്രമം നടന്നുവെന്ന ആരോപണം ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ശക്തമായിരുന്നു. ഇത്തരം വിവാദങ്ങൾക്കിടയിലാണ് സർക്കാർ മാറുമ്പോൾ സിഇഒ സ്ഥാനത്തുനിന്ന് അദ്ദേഹം മാറുന്നത്.
നിലവിൽ 98,800 കോടി രൂപയുടെ 1230-ലധികം പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ ഏകദേശം 38,000 കോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഇതിനകം ചെലവഴിച്ചിട്ടുണ്ട്. പകുതി വഴിയിലെത്തിയ പദ്ധതികളും നിലവിലുള്ള വായ്പാ കരാറുകളും കണക്കിലെടുക്കുമ്പോൾ പുതിയ യുഡിഎഫ് സർക്കാരിന് കിഫ്ബി സംവിധാനം പെട്ടെന്ന് നിർത്തലാക്കുക എളുപ്പമാകില്ല. അതിനാൽ തന്നെ സിഇഒയുടെ രാജിക്ക് ശേഷമുള്ള കിഫ്ബിയുടെ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന നയപരമായ മാറ്റങ്ങളെയും സാമ്പത്തിക ലോകം ഉറ്റുനോക്കുകയാണ്.



