ടെൽ അവീവ്- ഇസ്രായിലിന്റെ തലസ്ഥാനമായ ടെല്‍അവീവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ‘സ്‌ഫോടനത്തിനു മുമ്പ് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല. ഹൂത്തികൾ സ്വയം വികസിപ്പിച്ച ഡ്രോണ്‍ ആയിരുന്നു ഇത്. അതിനാല്‍ ഇത് അപകടകരമായ ഒരു ലക്ഷ്യമായി തരംതിരിക്കാതിരിക്കുകയായിരുന്നു’ – ഇസ്രായിലിലെ ചാനല്‍ 12 പറഞ്ഞു.
ഹൂത്തികള്‍ ‘യാഫാ’ എന്ന് പേരിട്ട ഡ്രോണ്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചതായിരുന്നു. പ്രത്യേക പാതയിലൂടെയാണ് ഇത് സഞ്ചരിച്ചത്. യെമനില്‍ നിന്ന് ഈജിപ്തിലേക്കും അവിടെ നിന്ന് മധ്യധരണ്യാഴിയിലേക്കും സഞ്ചരിച്ച ഡ്രോണ്‍ മധ്യധരണ്യാഴിയില്‍ നിന്നാണ് ഇസ്രായിലില്‍ പ്രവേശിച്ചത്. ഇതിലൂടെയാണ് വാണിംഗ് സംവിധാനങ്ങള്‍ ഒഴിവാക്കാന്‍ ഡ്രോണിന് സാധിച്ചത്.
സാധാരണ ഡ്രോണുകളുടെ വലിപ്പത്തേക്കാള്‍ ചെറിയ ഒരു വാര്‍ഹെഡ് ആണ് ഹൂത്തി ഡ്രോണില്‍ ഉണ്ടായിരുന്നത്. ഇത് വലിയ അളവില്‍ ഇന്ധനം വഹിക്കാന്‍ ഡ്രോണിന് സൗകര്യമൊരുക്കി. ഇതിലൂടെ ഫ്‌ളൈറ്റ് റേഞ്ച് വര്‍ധിപ്പിക്കാന്‍ സാധിച്ചതായും ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. യെമനില്‍ നിന്ന് പറന്നുയര്‍ന്ന അഞ്ചു ഡ്രോണുകള്‍ അമേരിക്ക കണ്ടെത്തുകയും ഇതില്‍ നാലെണ്ണം വെടിവെച്ചിടുകയും ചെയ്തിരുന്നു. അഞ്ചാമത്തെ ഡ്രോണ്‍ ഇസ്രായിലില്‍ ട്രാക്കിംഗ് സംവിധാനത്തില്‍ കണ്ടെത്തി.
അതിന്റെ ഫ്‌ളൈറ്റ് സമയം കണക്കാക്കിയതില്‍ നിന്ന് അതിന് വഴിതെറ്റിയതായി വ്യക്തമായി. ഇത് പിന്നീട് തകര്‍ന്നുവീണു. വാര്‍ഹെഡ് ചെറുതാക്കാന്‍ വേണ്ടി ഹൂത്തികള്‍ നവീകരിച്ച ‘യാഫാ’ ഡ്രോണില്‍ പതിനെട്ടു കിലോക്കു പകരം ഏഴു കിലോയില്‍ കവിയാത്ത സ്‌ഫോടക വസ്തുക്കള്‍ മാത്രമാണുണ്ടായിരുന്നത്.
ഡ്രോണ്‍ ആക്രമണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം ഇസ്രായില്‍ വ്യോമസേന പൂര്‍ത്തിയാക്കി. ഡ്രോണ്‍ ആക്രമണത്തിലേക്ക് നയിച്ചത് മനുഷ്യ പിശകാണെന്ന് സ്ഥിരീകരിച്ചു. ഇത് പരിശോധനാ ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കാനും ഇസ്രായില്‍ വ്യോമമേഖലയില്‍ പരിശോധന ശക്തമാക്കാനും പ്രേരിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മധ്യതെല്‍അവീവില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 50 കാരന്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.