ലണ്ടന്‍ – മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അത്യാധുനിക ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച ആണവ അന്തർവാഹിനി ബ്രിട്ടൻ അറബിക്കടലിൽ വിന്യസിച്ചു. ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്. മേഖലയിൽ യുദ്ധസാഹചര്യം രൂക്ഷമാകുകയാണെങ്കിൽ, വിദൂരലക്ഷ്യങ്ങളിലേക്ക് കൃത്യമായി ആക്രമണം നടത്താൻ ഈ വിന്യാസത്തിലൂടെ ബ്രിട്ടന് സാധിക്കും.
ലണ്ടനിലെ നോർത്ത്‌വുഡിലുള്ള ബ്രിട്ടീഷ് സംയുക്ത സൈനിക ആസ്ഥാനവുമായി (Permanent Joint Headquarters) നിരന്തരം ആശയവിനിമയം നടത്തുന്നതിനായി അന്തർവാഹിനി ഇടയ്ക്കിടെ കടൽ ഉപരിതലത്തിലേക്ക് ഉയരുന്നുണ്ട്. ഈ അന്തർവാഹിനിയിൽ നിന്നുള്ള മിസൈൽ വിക്ഷേപണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അനുമതി ആവശ്യമാണ്. പ്രധാനമന്ത്രി നൽകുന്ന ഉത്തരവ് ജോയിന്റ് ഓപ്പറേഷൻസ് മേധാവി വഴിയാണ് അന്തർവാഹിനിയിലേക്ക് കൈമാറുന്നത്.
ഹോർമുസ് കടലിടുക്കിന് ഭീഷണിയാകുന്ന തരത്തിൽ ഇറാൻ നീക്കങ്ങൾ നടത്തിയാൽ, അവയെ പ്രതിരോധിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് ഈ ആണവ അന്തർവാഹിനിയുടെ വിന്യാസം നടന്നിരിക്കുന്നത്.



