മലപ്പുറം- ഐ.പി.എല്‍ അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റ് നേട്ടത്തില്‍ തിളങ്ങിയ പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി വിഘ്‌നേഷിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയര്‍ത്തിയത് നാട്ടുകാരനായ ഷരീഫ് ഉസ്താദാണ്. ആദ്യമത്സരത്തില്‍ തന്നെ മുംബൈ ഇന്ത്യന്‍സിന്റെ മികച്ച ബോളര്‍മാരുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് വിഘ്നേഷിന്റെ കുടുംബവും നാട്ടുകാരും. ചെറുപ്പത്തില്‍ വിഘ്‌നേഷിന്റെ ക്രിക്കറ്റ് കളിയിലെ താത്പര്യം മനസ്സിലാക്കി സ്ഥിരമായി കളിക്കാന്‍ ഷരീഫിന്റെ കൂടെ വിഘ്‌നേഷും(കണ്ണന്‍) ക്യാമ്പിലേക്ക് പോവാറുണ്ടായിരുന്നു.
ക്രിക്കറ്റ് കളിയില്‍ വിഘ്‌നേഷിന് സ്വതസിദ്ധമായ കഴിവ് ഉണ്ടെന്നാണ് ഷരീഫിന് പറയാനുള്ളത്. 13 വര്‍ഷം മുമ്പ് താന്‍ ക്രിക്കറ്റ് കളിയെ ഗൗരവത്തോടെ കണ്ടിരുന്ന കാലത്താണ് ഷരീഫിനെ കാണുന്നത്. ആ സമയത്ത് ഷരീഫ് വിജയൻ എന്ന പരിശീലകന്റെ കൂടെയായിരുന്നു. തന്റെ വീടിന് സമീപത്തു തന്നെയുള്ള വിഘ്നേഷ് തങ്ങൾക്കൊപ്പം കളിക്കാറുണ്ടായിരുന്നു. ക്യാമ്പിൽനിന്ന് ടെക്‌നിക്കലി പഠിച്ചെടുക്കുന്ന പലകാര്യങ്ങളും അവന്‍ സ്വയം മനസ്സിലാക്കി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഷരീഫിന് വിഘ്നേഷിന്റെ കഴിവ് മനസിലാക്കാനായത്.
കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി പരിശീലിപ്പിച്ചാല്‍ ഭാവിയുളള കുട്ടിയാണവനെന്ന് വിജയന്‍ സാറിനോട് ഷരീഫ് പറഞ്ഞു. ഉടൻ തന്നെ സാര്‍ അവന്റെ വീട്ടുകാരോട് സംസാരിച്ച് അവനെ സ്ഥിരമായി ക്യാമ്പിലേക്ക് കൊണ്ട് വന്നു. എനിക്ക് ലെഗ്‌സ്പിന്‍ ബോള്‍ എറിയാനായിരുന്നു താല്‍പര്യം. പക്ഷെ അത് കഴിയാത്തതിനാല്‍ ഓഫ് സ്പിന്നിലേക്ക് മാറുകയായിരുന്നു. വിഘ്നേഷ് തുടക്കത്തില്‍ ഇടത് കൈ കൊണ്ട് മീഡിയം പേസറായിരുന്നു. ഇടത് കൈ കൊണ്ട് ലെഗ്‌സ്പിന്‍ എറിഞ്ഞാല്‍ അത് മുതല്‍ക്കൂട്ടാവുമെന്ന് ഞാനാണ് അവന് പറഞ്ഞു കൊടുത്തത്.
കളിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരാളെന്ന നിലക്ക് അവനെ കണ്ടപ്പോള്‍ തന്നെ ഞാന്‍ അവനെ തിരിച്ചറിഞ്ഞിരുന്നു. അവനു വേണ്ടി ഞാന്‍ ആകെ ചെയ്തത് ഇത് പറഞ്ഞു കൊടുക്കുക മാത്രമാണ്. ബാക്കിയെല്ലാം അവന്‍ ഒറ്റക്ക് നേടിയെടുത്തതാണ്. പിന്നെ വിജയന്‍ സാറിന്റെ അടുത്തെത്തിയതോടെ കുറച്ച്കൂടി വൃത്തിയായി ചെയ്യാന്‍ അവന്‍ പഠിച്ചു.
ക്യാമ്പില്‍ കളിക്കാനായി ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണ് പോയിരുന്നത്. ജില്ലാ തലത്തില്‍ വിഘ്‌നേഷ് അണ്ടര്‍ 14 നിലും ഞാന്‍ അണ്ടര്‍ 19 നിലും രണ്ട് വര്‍ഷം കളിച്ചു. അവന്‍ നന്നായി കളിച്ചതിനാല്‍ ജില്ലാ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. എനിക്ക് പിന്നെ ക്രിക്കറ്റിന്റെ പുറകെ പോവാന്‍ കഴിഞ്ഞിരുന്നില്ല. ക്രിക്കറ്റിനോടുള്ള ഇഷ്ടം ഉള്ളതിനാല്‍ ഇപ്പോഴും കളിക്കാറുണ്ട്.
റമദാനിലെ അവസാനപത്തിലെ തിരക്കിലായതിനാല്‍ കൂട്ടുകാരന്റെ മിന്നും പ്രകടനം ഷരീഫ് കണ്ടിരുന്നില്ല. തിരക്കുകള്‍ കഴിഞ്ഞാല്‍ കളികള്‍ കാണുമെന്നും വിഘ്‌നേഷിന്റെ ഒരുപാട് സന്തോഷമുണ്ടെന്നും ഷരീഫ് പറഞ്ഞു.