ജിദ്ദ – ഇറാൻ ഏർപ്പെടുത്തിയ ഹുർമുസ് കടലിടുക്ക് ഉപരോധത്തെത്തുടർന്ന് ഗൾഫ് മേഖലയിലെ 320 എണ്ണ-വാതക ടാങ്കറുകൾ ഉൾപ്പെടെ 2,190 വാണിജ്യ കപ്പലുകൾ കടലിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിൽ 50 കൂറ്റൻ ക്രൂഡ് ഓയിൽ ടാങ്കറുകളും 12 വലിയ വാതക ടാങ്കറുകളും ഉൾപ്പെടുന്നു. സാധാരണ ദിവസങ്ങളിൽ 120 കപ്പലുകൾ വരെ കടന്നുപോകുന്ന ഈ സുപ്രധാന ജലപാതയിലൂടെ ഇപ്പോൾ വളരെ കുറഞ്ഞ എണ്ണം കപ്പലുകൾക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുന്നത്. ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ വെറും ആറ് കപ്പലുകൾ മാത്രമാണ് ഈ പ്രദേശം കടന്നുപോയതെന്ന് സമുദ്ര രഹസ്യാന്വേഷണ ഏജൻസിയായ കെപ്ലർ വ്യക്തമാക്കുന്നു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ആക്രമണം തുടങ്ങിയതോടെയാണ് ലോകത്തെ 20 ശതമാനം ഇന്ധന നീക്കം നടക്കുന്ന ഈ പാതയിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചത്. ഇറാൻ അംഗീകരിച്ച പ്രത്യേക ഇടനാഴിയിലൂടെ മാത്രമാണ് ഇപ്പോൾ കപ്പലുകൾക്ക് സഞ്ചരിക്കാനാവുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 48 കപ്പലുകൾ ഈ വഴി ഉപയോഗിച്ചെങ്കിലും അവയിൽ ഭൂരിഭാഗവും ഇറാനുമായി സൗഹൃദമുള്ള രാജ്യങ്ങളുടേതാണ്. ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ലക്ഷം ഡോളർ വരെ ഇറാൻ ഫീസായി ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മലേഷ്യ പോലുള്ള സൗഹൃദ രാജ്യങ്ങളെ ഈ വലിയ തുകയിൽ നിന്ന് ഒഴിവാക്കാൻ ഇറാൻ തീരുമാനിച്ചിട്ടുണ്ട്.
പെട്രോണാസ്, സപുര എനർജി തുടങ്ങിയ മലേഷ്യൻ കമ്പനികളുടെ കപ്പലുകൾ നിലവിൽ അനുമതിക്കായി കാത്തിരിക്കുകയാണ്. മലേഷ്യയുമായുള്ള നല്ല ബന്ധം പരിഗണിച്ച് തങ്ങൾ ടോൾ ഈടാക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, അമിതമായ തിരക്ക് കാരണം കപ്പലുകൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, ചൈനയുടെ മൂന്ന് കപ്പലുകളും ഇന്ത്യയിലേക്കുള്ള സൗദി ക്രൂഡ് ഓയിൽ വഹിച്ച ഗ്രീക്ക് ടാങ്കറും ഏതാനും ഇന്ത്യൻ വാതക ടാങ്കറുകളും ഇതിനോടകം കടലിടുക്ക് കടന്നിട്ടുണ്ട്. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഭയന്ന് രാത്രികാലങ്ങളിൽ സഞ്ചരിച്ചും സിഗ്നൽ സംവിധാനങ്ങൾ ഓഫാക്കിയുമാണ് പല കപ്പലുകളും യാത്ര ചെയ്യുന്നത്.
സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന കയറ്റുമതി നിലവിൽ പൂർണ്ണമായും നിലച്ച മട്ടാണ്. ഏകദേശം 20,000 നാവികരാണ് വിവിധ കപ്പലുകളിലായി ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിനിടെ പാകിസ്ഥാനിൽ നിന്നുള്ള രണ്ട് എണ്ണക്കപ്പലുകൾ കറാച്ചി തുറമുഖത്ത് എത്തിയത് ആശ്വാസമായിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ സജീവമാണ്. ബ്രിട്ടന്റെ നേതൃത്വത്തിൽ 35 രാജ്യങ്ങൾ ചർച്ചയ്ക്ക് ഒരുങ്ങുമ്പോൾ, ചൈനയും പാകിസ്ഥാനും അടിയന്തര വെടിനിർത്തലിനായി ആഹ്വാനം ചെയ്തു. ഉപരോധം പിൻവലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ വഴങ്ങിയില്ലെങ്കിൽ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിക്കഴിഞ്ഞു.



