തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പുന:രധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി അഞ്ച് കോടിയിലധികം രൂപയുടെ അധിക ഫണ്ട് അനുവദിക്കും.
കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. കുടുംബത്തിന് പുതിയ വീട് നിര്‍മിച്ച് നല്‍കും. നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുന്നതില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്ന് എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18ന് ആരംഭിക്കും. ഇതുവരെ തുറമുഖത്ത് ട്രാന്‍സ്ഷിപ്പ്മെന്റ് പ്രവര്‍ത്തനമാണ് പ്രധാനമായും നടന്നിരുന്നത്. വിഴിഞ്ഞം തുറമുഖത്തെ, ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന താത്കാലിക റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായി. വിഴിഞ്ഞം തുറമുഖത്തെ അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റ അപേക്ഷ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ അനുമതി ലഭിച്ച ശേഷവും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ പരിഗണിച്ചു മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
ലോക്സഭ പാസാക്കിയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍സ് ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ഭൂമിയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നതും ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധവുമാണ്. തീരദേശവും വനവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേന്ദ്ര നിയന്ത്രണം വര്‍ധിപ്പിക്കുന്ന നീക്കത്തെയും സംസ്ഥാനം എതിര്‍ക്കും.
കടലില്‍ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി ഓരോ മിനിറ്റും നിര്‍ണായകമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (എസ്ഒപി) അടിയന്തരമായി തയ്യാറാക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്‍കി. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി ഐ.ഐ.ടി ഉള്‍പ്പെടെയുള്ള വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണ്. ഹ്രസ്വകാല, ദീര്‍ഘകാല പരിഹാരങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എം.എ.വൈ അര്‍ബന്‍ 2.0 പദ്ധതി നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ധാരണാപത്രം ഒപ്പിടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതി നല്‍കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാധാരണയായി നല്‍കിവരുന്ന ഉത്സവ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ജീവനക്കാര്‍ക്കുള്ള മെഡിസെപ് പദ്ധതി പുനഃക്രമീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലയണല്‍ മെസ്സിയുടെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജി.എസ്.ടി ക്രമക്കേടുകളും സാമ്പത്തിക സ്രോതസ്സുകളും ധനകാര്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ മെറ്റ നീക്കം ചെയ്യുന്നു എന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. നിയന്ത്രണമില്ലാതെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനെതിരെ മാധ്യമങ്ങള്‍ നല്‍കുന്ന പരാതികളില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രിയദര്‍ശിനി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പി.എച്ച്.ഡി, പി.എസ്.സി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഗൗരവമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







