മലപ്പുറം– അരീക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം. വിഷവാതകം ശ്വസിച്ച് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. അസം, ബീഹാർ സ്വദേശികളായ വികാസ് കുമാർ(29) സമദ് അലി(20) ഹിതേഷ് ശരണ്യ(46) എന്നിവരാണ് മരിച്ചത്. മലിനജല ശുദ്ധീകരണ പ്ലാന്റാണിത്.
തൃണമൂൽ കോൺഗ്രസ് നേതാവ് കെ.ടി അബ്ദുൽ റഹിമാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. 25ഓളം ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. തൊഴിലാളികൾ മൂന്ന് പേരും എങ്ങനെ ടാങ്കിൽ എത്തി എന്ന കാര്യത്തിൽ വ്യക്തതയില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തും. സംഭവത്തിൽ പോലീസ് അന്യേഷണം ആരംഭിച്ചു.
