കൊല്ലം- കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും കേരളത്തിൽനിന്നുള്ള മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. കോൺഗ്രസ് പ്രതിസന്ധി നേരിടുന്ന കാലങ്ങളിൽ പ്രസിഡന്റ് പദവി ഏറ്റെടുത്ത് പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു തെന്നല. 2001-ൽ യു.ഡി.എഫിന് നൂറുമേനി വിജയം സമ്മാനിച്ച കെ.പി.സി.സിയുടെ അധ്യക്ഷനായിരുന്നു തെന്നല.
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് പതിനൊന്നിനാണ് തെന്നല ജനിച്ചത്. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സി യിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി.
കോൺഗ്രസിൻ്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മുതൽ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സംസ്ഥാന സഹകരണ ബാങ്കിൻ്റെയും പ്രസിഡൻറായും പ്രവർത്തിച്ചു.
1998-ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി പ്രസിഡന്റായത്. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തെന്നലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ വിജയം നേടി. പിന്നീട് 2001-ൽ കെ.മുരളീധരന് വേണ്ടി അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-ൽ കെ. മുരളീധരൻ എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടർന്ന് താത്കാലിക പ്രസിഡന്റായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് പുതിയ പ്രസിഡൻ്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടർന്നു.