തിരുവനന്തപുരം– 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് തങ്ങളുടെ വിപുലമായ പ്രകടനപത്രിക പുറത്തിറക്കി. കോഴിക്കോട്ട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ട് പുസ്തകങ്ങളിലായി തയ്യാറാക്കിയ ഈ പ്രകടനപത്രിക പ്രകാശനം ചെയ്തത്. ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിക്കുമെന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളത്തിലെ കേവല ദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കുമെന്നും ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുമെന്നും എൽഡിഎഫ് ഉറപ്പുനൽകുന്നു. കിടപ്പുരോഗികൾക്കും മുതിർന്ന പൗരന്മാർക്കും ആഗോള നിലവാരത്തിലുള്ള പരിരക്ഷാ പദ്ധതികൾ നടപ്പിലാക്കുമെന്ന വാഗ്ദാനവും പത്രികയിലുണ്ട്.
വിദ്യാഭ്യാസവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനായി ‘പഠിച്ചാൽ ജോലി ഉറപ്പ്’ എന്ന പദ്ധതിയിലൂടെ ക്യാമ്പസ് പ്ലേസ്‌മെന്റുകൾ ഉറപ്പാക്കും. യുവാക്കളുടെ പുതിയ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ നൽകുന്നതിനൊപ്പം ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120 ആയി ഉയർത്തി രണ്ട് ലക്ഷം പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകും. തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ പകുതി പേർക്കും ജോലി ഉറപ്പാക്കുമെന്നും കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിലുകൾ ലഭ്യമാക്കുമെന്നും എൽഡിഎഫ് വ്യക്തമാക്കുന്നു. കാർഷിക മേഖലയിൽ നെല്ലിന് 35 രൂപയും നാളികേരത്തിന് 45 രൂപയും റബ്ബറിന് 300 രൂപയുമായി തറവില വർദ്ധിപ്പിക്കും. കൂടാതെ കേരള ചിക്കൻ പദ്ധതി വിപുലീകരിക്കുകയും മത്സ്യത്തൊഴിലാളികൾക്ക് കടലിന്മേൽ ഉടമസ്ഥാവകാശം നൽകുന്ന സമുദ്ര പരിഷ്കാരം നടപ്പിലാക്കുകയും ചെയ്യും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പശ്ചാത്തല വികസന മേഖലയിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. ലൈഫ് മിഷൻ 2.0 വഴി എല്ലാവർക്കും വീട് നൽകി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കുന്നതിനൊപ്പം കൊച്ചി വാട്ടർ മെട്രോ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. റെയിൽവേ ലെവൽ ക്രോസുകൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും പത്രികയിൽ പറയുന്നു. ആരോഗ്യരംഗത്ത് കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി പൂർണ്ണമായും ഒഴിവാക്കി സാർവ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കും.
വിദ്യാഭ്യാസ രംഗത്ത് നാല് പ്രധാന നഗരങ്ങളിൽ ഉന്നതവിദ്യാഭ്യാസ സിറ്റികൾ സ്ഥാപിക്കാനും അങ്കണവാടികൾ സ്മാർട്ടാക്കാനും പദ്ധതിയുണ്ട്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ‘ജീവജലം’ പദ്ധതിയും സമ്പൂർണ്ണ മാലിന്യസംസ്കരണവും എൽഡിഎഫ് ലക്ഷ്യമിടുന്നു. ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുന്നതിനൊപ്പം സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നും പ്രകടനപത്രികയിലൂടെ എൽഡിഎഫ് വാഗ്ദാനം ചെയ്യുന്നു.



